കയ്‌റോ - കയ്‌റോക്ക് തെക്ക് ഹലവാൻ നഗരത്തിൽ ആറാം നിലയിൽ നിന്ന് വീണ് യുവതിക്കും രണ്ടു പെൺമക്കൾക്കും ദാരുണാന്ത്യം. ആറാം നിലയിലെ ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്നാണ് മൂവരും താഴേക്ക് വീണത്. പതിനൊന്നു വയസുകാരിയായ മുൽക് അഹ്‌മദ് മുലകുടി പ്രായത്തിലുള്ള കുഞ്ഞുസഹോദരിയുമായി ബാൽക്കണിയിൽ നിൽക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം.
ബാലൻസ് തെറ്റിയ ബാലികയുടെ കൈയിൽ നിന്ന് കുഞ്ഞ് താഴേക്കുവീണു. ഇതോടെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച് ബാലികയും താഴേക്ക് ചാടി. സംഭവത്തിന് ദൃക്‌സാക്ഷിയായ കുട്ടികളുടെ മാതാവും പെട്ടെന്നുള്ള ആഘാതത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ മക്കൾക്കു പിന്നാലെ താഴേക്ക് ചാടുകയായിരുന്നു. നിമിഷ നേരം കൊണ്ട് മൂവരും താഴെ വീഴുകയായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നടന്നുകൊണ്ടിരിക്കെയാണ് അപകടം.
ജുമുഅ നമസ്‌കാരം പൂർത്തിയായി സമീപത്തെ മസ്ജിദിൽ നിന്ന് പുറത്തിറങ്ങിയവരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൂവരെയും കെട്ടിടത്തിനു താഴെ കണ്ടെത്തിയത്. ആ സമയത്ത് യുവതിക്ക് ജീവനുണ്ടായിരുന്നു. 'എന്റെ മക്കൾ, എന്റെ മക്കൾ, അവർ നിലത്തുവീണു. ഞാനവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു' എന്ന് ഓടിക്കൂടിയവരോട് യുവതി മുറിഞ്ഞുമുറിഞ്ഞു പറഞ്ഞു. വൈകാതെ ഇവർ ജീവൻ വെടിയുകയും ചെയ്തു. മുലകുടി പ്രായത്തിലുള്ള പിഞ്ചു കുഞ്ഞ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് കുട്ടികളുടെ പിതാവും ദുരന്തവിവരമറിഞ്ഞത്. സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് നീക്കി.