തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി- കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കുമെതിരെ ട്രേഡ് യൂനിയനുകളും കര്‍ഷക സംഘടനകഴും പ്രഖ്യാപിച്ച ഭാരത് ബന്ദിനോട് അനുബന്ധിച്ച് തിങ്കളാഴ്ച കേരളത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ത്താലിന് ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കിയിരിക്കണമെന്ന ബില്‍ ചൂണ്ടിക്കാട്ടി ശാസ്താംകോട്ട സ്വദേശിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഇത് ബില്‍ മാത്രമാണെന്നും നിയമം ആയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ത്താല്‍ സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം കോടതി അംഗീകരിക്കുകയും ചെയ്തു. 

ഹര്‍ത്താല്‍ നടത്തുമെന്ന് ഒരു മാസം മുമ്പ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. ഹര്‍ത്താല്‍ ദിവസം താല്‍പര്യമുള്ളവര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കും, അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തും, ഹര്‍ത്താലില്‍ പങ്കെടുക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സംഘപരിവാര്‍ തൊഴിലാളി യൂനിയനാ ബിഎംഎസ് ഒഴികെ മറ്റെല്ലാ ട്രേഡ് യൂനിയനുകളു ഉള്‍പ്പെടുന്ന സംയുക്ത സമരസനിതിയാണ് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താലിന് എല്‍ഡിഎഫും പിന്തുണ പ്രഖ്യാപിച്ചു. മോട്ടോര്‍ വാഹന തൊഴിലാളികളും ബാങ്ക് ജീവനക്കാരും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
 

Latest News