പണമില്ലെന്ന് പറയുമ്പോഴും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍  62.46 ലക്ഷത്തിന്റെ നാല് പുതിയ കാറുകള്‍ വാങ്ങുന്നു

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്ന പോലീസ് സേനാംഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നു. എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിനായി 62.46 ലക്ഷം രൂപ ചെലവാക്കിയാണ് കാറുകള്‍ വാങ്ങുന്നത്. മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകളും, ഒരു ടാറ്റ ഹാരിയര്‍ കാറുമാണ് വാങ്ങുന്നത്. പോലീസ് മേധാവി നല്‍കിയ ശുപാര്‍ശ ആഭ്യന്തരവകുപ്പ് അംഗീകരിച്ചു. പണം ചെലവഴിക്കാന്‍ അനുമതി നല്‍കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് മുഖ്യമന്ത്രിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി ഉപയോഗിച്ചിരുന്നത്. ഈ കാറുകള്‍ ഇനി മുതല്‍ ഈ ഉപയോഗത്തിന് പറ്റുന്നതല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പിന് പോലീസ് മേധാവി കത്ത് നല്‍കിയത്. പോലീസ് മേധാവിയുടെ ആവശ്യം പ്രത്യേക കേസായി പരിഗണിച്ചാണ് വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയത്.
പൈലറ്റ് ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കപ്പെടുന്ന വാഹനം ആഭ്യന്തരവകുപ്പിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് തല്‍ക്കാലം നിര്‍ത്തിവച്ചുവെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പുതിയ വാഹനം വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള സര്‍ക്കാര്‍ തീരുമാനം വലിയ വിവാദത്തിന് ഇടവച്ചിരിക്കുകയാണ്.
 

Latest News