Sorry, you need to enable JavaScript to visit this website.

തൂപ്പുകാരിയായി ജോലി ചെയ്ത എം.എസ്‌സിക്കാരിക്ക് ഉയര്‍ന്ന ജോലി നല്‍കി തെലങ്കാന മന്ത്രി

ഹൈദരാബാദ്- തൂപ്പുകാരിയായി ജോലി ചെയ്തിരുന്ന, ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള യുവതിക്ക് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജി.എച്ച്.എം.സി) അസിസ്റ്റന്റ് എന്റമോളജിസ്റ്റായി ജോലി നല്‍കി. യുവതിയുടെ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ തെലങ്കാനയിലെ മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി കെ.ടി രാമറാവുവാണ് ഔട്ട്‌സോഴ്‌സിംഗ് അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 20  മുതല്‍ അവര്‍ക്ക് ജോലി വാഗ്ദാനം ചെയ്തത്. ഓര്‍ഗാനിക് കെമിസ്ട്രിയില്‍ എം.എസ്സി നേടിയ രജനി എന്ന യുവതി ജി.എച്ച്.എം.സിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ തൂപ്പുകാരിയായി ജോലി ചെയ്യുകയായിരുന്നു.

രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ രജനി ജോലിക്കായി സ്ഥിരമായി മത്സരപരീക്ഷകള്‍ എഴുതുന്നുണ്ടായിരുന്നു. എന്നാല്‍, ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഭര്‍ത്താവ് കിടപ്പിലായതോടെ കുടുംബം പ്രതിസന്ധിയിലായി. അമ്മായിയമ്മ ഉള്‍പ്പെടെ അഞ്ചുപേരുടെ കുടുംബം പോറ്റാന്‍ യുവതി പച്ചക്കറി കച്ചവടം തുടങ്ങി. എന്നാല്‍ അതില്‍ നിന്ന് ആവശ്യത്തിന് പണം സമ്പാദിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രജനി, 10,000 രൂപ ശമ്പളത്തിന് ജി.എച്ച്.എം.സിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്വീപ്പര്‍ ജോലി ഏറ്റെടുത്തത്.

പ്രമുഖ തെലുങ്ക് ദിനപത്രത്തില്‍ ഈ ദുരവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് അധികാരികളുടെ ശ്രദ്ധയില്‍ വരികയും മന്ത്രി യോഗ്യതക്ക് അനുസൃതമായ ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നു. രജനിയെ മന്ത്രിയുടെ അടുത്തെത്തിച്ച നഗരവികസന സ്പെഷ്യല്‍ ചീഫ് സെക്രട്ടറി അരവിന്ദ് കുമാര്‍ വാഗ്ദാനം ചെയ്ത ജോലി വെളിപ്പെടുത്തി ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു. യോഗ്യതകള്‍ എല്ലാം പരിശോധിച്ച ശേഷമാണ് ഉത്തരവു പുറപ്പെടുവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News