Sorry, you need to enable JavaScript to visit this website.

താൽക്കാലിക തൊഴിൽ മേഖലയിലും സ്വദേശിവൽക്കരണം ശക്തിപ്പെടുത്തും 

റിയാദ്- സ്വദേശിവൽക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 നകം 57,000 തൊഴിൽ കരാറുകളിൽ ഏർപ്പെടുമെന്ന് സൗദി മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം. സുതാര്യവും സുശക്തവുമായ 10,000 ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. തൊഴിലവസരങ്ങൾ വർധിപ്പിക്കുക, തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക, സ്ത്രീകൾക്കും പുരുഷന്മാർക്കും കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുക, സൗകര്യപ്രദമായ തൊഴിൽ സമയം ഉണ്ടാവുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ നീക്കം. സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ ഉതകുന്ന പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. വിവിധ ഉൽപ്പന്നങ്ങളുടെ വിൽപനക്കാർ, കാറ്ററിംഗ് മേഖല, സാങ്കേതിക സേവനം, ഭക്ഷ്യോൽപാദന-വിതരണ മേഖല, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എന്നിങ്ങനെ വ്യത്യസ്തവും വിപുലവുമായ തൊഴിൽ സാധ്യതകളും തൊഴിൽ മേഖലകളും സൃഷ്ടിക്കും. കെട്ടിട നിർമാണം, ലോജിസ്റ്റിക്‌സ് സർവീസ്, എൻജിനീയറിംഗ് കൺസൾട്ടൻസി, ചില്ലറ-മൊത്ത വ്യാപാരം, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, കാന്റീൻ നടത്തിപ്പ്, ബാങ്കിംഗ് മേഖല, ഡിസൈൻ-പ്രോഗ്രാമിംഗ് മേഖല തുടങ്ങി വിവിധ അവസരങ്ങൾ സ്വദേശികൾക്ക് ലഭിക്കും.
സ്വകാര്യ മേഖലയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പെട്ടെന്ന് വേണ്ടതും സീസണൽ ആയ ജോലികളും എല്ലാം സ്വദേശി പങ്കാളിത്തമുള്ളതാക്കുക എന്നതും ലക്ഷ്യമിടുന്നതായി മന്ത്രാലയം വ്യക്തമാക്കി. ജോലി അന്വേഷിക്കുന്നവർക്ക് അവസരങ്ങൾ വർധിപ്പിക്കാൻ പുതിയ കരാറുകളിലൂടെ സാധിക്കും. തൊഴിൽ കമ്പോളം കൂടുതൽ ലളിതവും സുതാര്യവുമാകും. കഴിവും പരിചയ സമ്പത്തുമുള്ളവരെ തെരഞ്ഞെടുക്കാൻ താൽക്കാലിക ജോലി ചെയ്ത് പരിചയിച്ചാൽ എളുപ്പവുമാണ്. ഇവരെ പിന്നീട് സ്ഥിരം പദവികളിലേക്ക് നിയമിക്കാം. നിയമവിരുദ്ധമായി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ കണ്ടെത്തുന്നതിനായി പരിശോധന ശക്തമായി തുടരുമെന്നും മന്ത്രാലയം വെളിപ്പെടുത്തി. 
ഈ വർഷം രാജ്യത്ത് 2,13,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്മദ് അൽറാജിഹി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

Latest News