ആന്ധ്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് തൂത്തുവാരി

ഹൈദരാബാദ്- ആന്ധ്ര പ്രദേശിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന് തൂത്തൂവാരിയ ജയം. മണ്ഡല്‍ പരിഷത്തുകളിലും ജില്ലാ പരിഷത്തുകളിലും ഭൂരിപക്ഷവും സ്വന്തമാക്കി പാര്‍ട്ടി ജയിച്ചു. ഞായറാഴ്ച രാത്രി ഒമ്പതു മണി വരെയുള്ള ഫലം അനുസരിച്ച് 515 ജില്ലാ പരിഷത്ത് സമിതികളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 433 ഉം നേടി. ടിഡിപി അഞ്ചും ബിജെപിയും സിപിഎമ്മും ഒന്നു വീതവും ജയിച്ചു. 7220 മണ്ഡല്‍ പരിഷത്തുകളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 5695 ഇടത്ത് ജയിച്ചു. ജനസേന 125, ബിജെപി 26, സിപിഎം 15, സിപിഐ 8, കോണ്‍ഗ്രസ് 3, സ്വതന്ത്രര്‍ 150 എന്നിങ്ങനെയാണ് കക്ഷിനില.

ഏപ്രില്‍ എട്ടിന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം രണ്ടു ദിവസത്തനകം വരേണ്ടതായിരുന്നെങ്കിലും മറ്റു പാര്‍ട്ടികള്‍ കോടതി കയറിയതിനെ തുടര്‍ന്ന് വൈകുകയായിരുന്നു. ഞായറാഴ്ചയാണ് ഫലം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നിര്‍ബന്ധ പെരുമാറ്റ ചട്ട കാലാവധി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ടിഡിപി, ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി വോട്ടെണ്ണാന്‍ അനുമതി നല്‍കിയത്. 

Latest News