പിലിഭിറ്റ്- ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവിനെ ആക്ഷേപിച്ചുവെന്നാരോപിച്ച് സമാജ്‌വാദി പാർട്ടിയുടെ രണ്ട് നേതാക്കൾക്കെതിരെ കേസ്. സമാജ്‌വാദി പാർട്ടി എം.എൽ.സി രാജ്പാൽ കശ്യപ്, പിലിഭിറ്റ് ജില്ലാ യൂനിറ്റ് പ്രസിഡൻറ് യൂസഫ് കദ്രി എന്നിവർക്കെതിരായാണ് കേസ്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മഹാദേവിെൻറ പരാതിയിൽ സുൻഗാരി കോട്‌വാലി പോലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
സമാജ് വാദി പാർട്ടിയുടെ പിന്നോക്ക വിഭാഗ സെല്‍ പ്രസിഡൻറ് കൂടിയാണ് കശ്യപ്. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ദിനേശ് കുമാർ പറഞ്ഞു.
സമാജ്‌വാദി പാർട്ടിക്കെതിരെ ഈയിടെ നടത്തിയ വിമർശനത്തിൽ 'അബ്ബ ജാൻ' എന്ന് പറയുന്ന ആളുകൾ എല്ലാ റേഷനും സ്വന്തമാക്കുകയായിരുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
ബുധനാഴ്ച പിലിഭിത്തിൽ നടന്ന പിന്നാക്ക വിഭാഗ സമ്മേളനത്തിൽ ഇതിനെതിരേ സംസാരിക്കുമ്പോള്‍ കശ്യപ് യോഗിയുടെ പിതാവിനെതിരെ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. മുഖ്യമന്ത്രിയെ താൻ ഭയപ്പെടുന്നില്ലെന്നും തതന്റെ പാർട്ടി നേതാവ് മുലായം സിംഗ് യാദവിനെതിരെ ആദിത്യനാഥ് എന്തെങ്കിലും പ്രസ്താവന നടത്തിയാൽ താൻ മിണ്ടാതിരിക്കില്ലെന്നും കശ്യപ് പറഞ്ഞതായി പരാതിയിൽ പറയുന്നു. പിന്നാക്ക വിഭാഗ സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.