ബിഷപ്പിന്റെ വര്‍ഗീയ പ്രസ്താവനയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു, ലൗ ജിഹാദ് മുസ്ലിംകളുടെ അജണ്ടയല്ല- ജിഫ്രി തങ്ങള്‍

കോഴിക്കോട്- പാലാ ബിഷപ്പ് നടത്തിയതു പോലുള്ള വര്‍ഗീയ പ്രസ്താവനകള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
ഒരു വിഭാത്തെ നോവിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന രീതിയില്‍ മത മേലാധ്യക്ഷന്‍മാരുടെ ഭാഗത്തു നിന്ന് ഒരുതരത്തിലുള്ള നടപടിയും ഉണ്ടാവരുത്. ബിഷപ്പുമാര്‍ക്ക് അഭിപ്രായം പറയാം എന്നാല്‍ ഇത്തരം വര്‍ഗ്ഗീയ പ്രസ്താവനകളെ സര്‍ക്കാര്‍ ഒരിക്കലും പ്രോല്‍സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
താമരശ്ശേരി ബിഷപ്പ് കൈപുസ്തകം ഇറക്കാന്‍ പാടില്ലായിരുന്നു. ഇസ്ലാം മതം ഒരിക്കലും പ്രോല്‍സാഹിപ്പിക്കുന്ന ഒന്നല്ല ലൗ ജിഹാദ്.  മര്‍ഹസൗഹാര്‍ദം തകര്‍ക്കുന്ന നിലപാടുകള്‍ സമസ്തയില്‍ നിന്ന് ഉണ്ടായിട്ടില്ല. മറ്റേതെങ്കിലും സംഘടന വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് എല്ലാ മുസ്ലിംകളുടെയും പേരില്‍ കെട്ടിവെക്കരുത്. മുസ്ലിംകള്‍ക്ക് ലൗജിഹാദ് , നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന അജണ്ട ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും തടയിടേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ജിഫ്രി തങ്ങളുമായി ചര്‍ച്ച നടത്തി.

 

Latest News