വേഷംമാറി ആശുപത്രിയില്‍ എത്തിയ മന്ത്രിക്ക് ക്രൂരമര്‍ദനം

ന്യൂദല്‍ഹി- മിന്നല്‍ പരിശോധനക്കായി വേഷം മാറി ആശുപത്രിയില്‍ എത്തിയ കേന്ദ്ര ആരോഗ്യമന്ത്രിയെ സുരക്ഷാ ജീവനക്കാര്‍ കൈകാര്യം ചെയ്തു.  സാധാരണ രോഗിയുടെ വേഷത്തില്‍ ആശുപത്രിയിലെത്തിയ തനിക്ക് ക്രൂര മര്‍ദനമേറ്റ കാര്യം ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ തന്നെയാണ് വെളിപ്പെടുത്തിയത്. ദല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം.  
ഓക്‌സിജന്‍ പ്ലാന്റ് ഉള്‍പ്പെടെ ആശുപത്രിയിലെ നാല് സേവന കേന്ദ്രങ്ങളുടെ ഉദ്ഘാടനവേളയിലാണ് കേന്ദ്രസുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ച കാര്യം മന്ത്രി  വെളിപ്പെടുത്തിയത്. ആശുപത്രിയിലെ നിലവിലെ അവസ്ഥ അറിയാന്‍ വേഷം മാറിയെത്തിയ തന്നെ ഗേറ്റില്‍ വെച്ച് സുരക്ഷാ ജീവനക്കാരന്‍ ഇടിച്ചതായും ബെഞ്ചില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ അധിക്ഷേപിച്ചതിന് പിന്നാലെ മര്‍ദിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
സ്‌ട്രെച്ചറുകളും മറ്റ് ചികിത്സാസഹായങ്ങളും ലഭിക്കുന്നതിന്
നിരവധി രോഗികള്‍  ബുദ്ധുമുട്ടുന്നത് നേരില്‍കണ്ടു.
 തന്റെ മകനുവേണ്ടി ഒരു സ്‌ട്രെച്ചര്‍ എടുക്കണമെന്ന് ജീവനക്കാരോട് കേണപേക്ഷിക്കുന്ന വയോധികയെ കണ്ടു. 1500 സുരക്ഷാ ജീവനക്കാരുള്ള ആശുപത്രിയില്‍ ഒരാള്‍പോലും അവരുടെ സഹായത്തിനെത്തിയില്ല. തനിനിക്കുണ്ടായ ദുരനുഭവം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നു. ജീവനക്കാരനെ പുറത്താക്കിയോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ഈ വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാകാതെ ഒരാളെ ശിക്ഷിച്ചിട്ട് കാര്യമില്ലെന്നാണ് മറുപടി നല്‍കിയത്- മാണ്ഡവ്യ പറഞ്ഞു.
ആശുപത്രിയും  ജീവനക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അതിനാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ജീവനക്കാരെ ഓര്‍മപ്പെടുത്തി. ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ഡോക്ടര്‍മാര്‍ നടത്തിയ മികച്ച  സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

 

Latest News