Sorry, you need to enable JavaScript to visit this website.

ബാലിക മരിച്ചത് പീഡനത്തിനിടെ ശ്വാസം മുട്ടി, മൃതദേഹം  പ്രതികള്‍ കത്തിച്ചു; ദല്‍ഹി പീഡനത്തില്‍ കുറ്റപത്രം

ന്യൂദല്‍ഹി- ദല്‍ഹിയിലെ ശ്മശാനത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ശേഷം മൃതദേഹം കത്തിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത ശേഷമാണ് പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഓഗസ്റ്റ് ഒന്നിനായിരുന്നു ഏറെ വാര്‍ത്താപ്രാധാന്യം നേടിയ സംഭവം നടന്നത്. ദളിത് വിഭാഗത്തില്‍പ്പെട്ട 9 വയസുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായി മരിച്ചത്. പെണ്‍കുട്ടിയും കുടുംബവും ദല്‍ഹിയിലെ നംഗല്‍ സ്‌റ്റേഡിയത്തിനു സമീപമായിരുന്നു താമസിച്ചിരുന്നത്. കുട്ടിയെ പ്രതികള്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നും ഇതിനിടയില്‍ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.
ദല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം അനുസരിച്ച് സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്. പ്രതികളില്‍ ഒരാളായ രാധേയ് ശ്യാം കുട്ടിയെ ബലാത്സംഗം ചെയ്യുന്നതിനിടെ വായ പൊത്തിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടി കുട്ടി മരിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് കോടതിരേഖകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യുന്ന സമയത്ത് മറ്റൊരു പ്രതിയായ കുല്‍ദീപ് സിങ് കുട്ടിയുടെ കൈകള്‍ ബലമായി പിടിച്ചു വെച്ചിരിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
മുഖ്യപ്രതിയായ രാധേയ് ശ്യാം (55), കൂട്ടുപ്രതിയായ കുല്‍ദീപ് സിങ്, സലിം അഹമ്മദ്, ലക്ഷ്മി നാരായണ്‍ തുടങ്ങിയവര്‍ തന്നെയാണ് കുട്ടിയുടെ അമ്മയെ മരണവിവരം അറിയിച്ചത്. കൂളറില്‍ നിന്ന് വെള്ളമെടുക്കുന്നതിനിടെ കുട്ടി ഷോക്കേറ്റു മരിക്കുകയായിരുന്നുവെന്നാണ് പ്രതികള്‍ ഇരയുടെ അമ്മയോടു പറഞ്ഞത്. പോലീസില്‍ അറിയിച്ചാല്‍ അവര്‍ കുട്ടിയുടെ കിഡ്‌നി മോഷ്ടിക്കുമെന്നു പറഞ്ഞാണ് സംഭവം അധികൃതരെ അറിയിക്കാതെ മൃതദേഹം ദഹിപ്പിച്ചതെന്നു മുന്‍പു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
'ശ്മശാനത്തിലെ പുരോഹിതന്‍ എന്നെ വിളിച്ചു കുട്ടി വൈദ്യുതാഘാതമേറ്റു മരിച്ചെന്നു പറഞ്ഞു. നമ്മള്‍ പോലീസില്‍ അറിയിക്കുകയോ ആശുപത്രിയിലെത്തിക്കുകയോ ചെയ്താല്‍ അവര്‍ കുട്ടിയുടെ വൃക്ക മോഷ്ടിക്കുമെന്നും പറഞ്ഞു. കുട്ടിയുടെ മൃതദേഹം സൗജന്യമായി ദഹിപ്പിക്കാമെന്നും പ്രതികള്‍ വാഗ്ദാനം ചെയ്തു. കുട്ടിയുടെ മൃതദേഹം കത്തിച്ച നിലയില്‍ കണ്ട ഞാന്‍ ഞെട്ടിപ്പോയി. എനിക്ക് എന്റെ മകളെ തിരിച്ചു വേണം.' ഇങ്ങനെയായിരുന്നു സംഭവത്തിനു ശേഷം കുട്ടിയുടെ അമ്മ പ്രതികരിച്ചതെന്ന്  ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു. 
കേസിന്റെ ആദ്യഘട്ടത്തില്‍ പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയെന്ന് പോലീസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. മകളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടയാന്‍ പോലീസ് ഇടപെട്ടില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ചിതയിലേയ്ക്ക് വെള്ളം ഒഴിക്കാന്‍ പോലീസിനോടു ആവശ്യപ്പെട്ടെങ്കിലും അവര്‍ ചെയ്തില്ലെങ്കിലും ചിത കെടുത്താന്‍ ശ്രമിച്ച നാട്ടുകാരെ പോലീസ് തടഞ്ഞെന്നും മരിച്ച കുട്ടിയുടെ അമ്മ പറഞ്ഞു. കേസില്‍ പരാതി നല്‍കാനായി എത്തിയ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് ഒരു ദിവസം മുഴുവന്‍ സ്‌റ്റേഷനില്‍ ഇരുത്തിയതായി ആം ആദ്മി പാര്‍ട്ടി എംഎല്‍എ അജയ് ദത്തും ആരോപിച്ചിരുന്നു. 
 

Latest News