റിയാദ് - അടുത്ത മുഹറം ഒന്നു (സെപ്റ്റംബർ 11) മുതൽ മൂന്നു ഘട്ടങ്ങളിലായി പന്ത്രണ്ട് പുതിയ മേഖലകളിൽ കൂടി സൗദിവത്കരണം നടപ്പാക്കും. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായി ഉയർന്ന പശ്ചാത്തലത്തിലാണിത്.
വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, കാർ-ബൈക്ക് ഷോറൂമുകൾ, ഫർണിച്ചർ കടകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, പാത്ര കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ മേഖലകളിൽ ഏഴര മാസത്തിനു ശേഷം സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കി തുടങ്ങും. ഇത്തരം സ്ഥാപനങ്ങളിൽ വിദേശികൾ ജോലി ചെയ്യുന്നതിന് പൂർണ വിലക്കുണ്ടാകും.പതിനായിരക്കണക്കിന് മലയാളികൾ അടക്കം ലക്ഷക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതിനും നിരവധി സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും പുതിയ തീരുമാനം വഴിവെക്കും. ഇത്രയും മേഖലകളിൽ ഒറ്റയടിക്ക് സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കുന്നത് സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമാണ്. ഇതുവരെ ഒന്നോ രണ്ടോ മേഖലകളിൽ വീതമാണ് സമ്പൂർണ സൗദിവൽക്കരണം പ്രഖ്യാപിച്ചിരുന്നത്.
കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ മുഹറം ഒന്നു (സെപ്റ്റംബർ 11) മുതൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കൽ നിർബന്ധമാണ്. വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ റബീഉൽഅവ്വൽ ഒന്നു (നവംബർ 9) മുതലാണ് നിർബന്ധിത സൗദിവൽക്കരണം നിലവിൽവരിക.
മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ ജമാദുൽഅവ്വൽ (2019 ജനുവരി 7) മുതൽ വിദേശികൾ ജോലി ചെയ്യുന്നതിന് പൂർണ വിലക്കുണ്ടാകും.