കിടക്കയില്‍നിന്നു പോലും ട്വീറ്റ് ചെയ്യാറുണ്ടെന്ന് ട്രംപ്

ലണ്ടന്‍- സ്വയം പ്രതിരോധിക്കാനും നയങ്ങള്‍ വ്യക്തമാക്കാനും സമൂഹ മാധ്യമങ്ങളെ വലിയ തോതില്‍ ആശ്രയിക്കുന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കിടക്കയില്‍നിന്നു പോലും ട്വീറ്റ് ചെയ്യാറുണ്ടെന്ന് വെളിപ്പെടുത്തി.
 
കോടിക്കണക്കിനാളുകള്‍ പിന്തുടരുന്ന റിയല്‍ ഡോണള്‍ഡ് ട്രംപ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രസിഡന്റ് പലപ്പോഴും എതിരാളികള്‍ക്ക് മറുപടി നല്‍കാറുള്ളത്.
 
ആഭ്യന്തര നയങ്ങളിലെ മാറ്റം മുതല്‍ ലോകകാര്യങ്ങളില്‍ ഉത്തര കൊറിയയോടുള്ള വാഗ്വാദങ്ങള്‍ വരെ അദ്ദേഹം ട്വിറ്ററിലൂടെ നടത്തുന്നു. ട്വിറ്റര്‍ അക്കൗണ്ട് സ്വയം കൈകാര്യം ചെയ്യാറുണ്ടെന്ന് പറയുന്ന ട്രംപ് ചിലപ്പോള്‍ തന്റെ വാക്കുകള്‍ പോസ്റ്റ് ചെയ്യാന്‍ മറ്റുള്ളവരെ ഏല്‍പിക്കാറുണ്ടെന്നും ബ്രിട്ടനിലെ ഐടിവി ചാനലിനോട് പറഞ്ഞു. നാല് കോടി 72 ലക്ഷമാണ് ഞായറാഴ്ച ട്രംപിനെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുവരുടെ എണ്ണം.
 
വ്യാജവാര്‍ത്തകളുടെ ഇക്കാലത്ത് വോട്ടര്‍മാരുമായി സംവദിക്കാന്‍ ഏറ്റവും കൂടുതല്‍ തന്നെ സഹായിക്കുന്നത് സമൂഹ മാധ്യമങ്ങളാണെന്ന് ട്രംപ് പറയുന്നു. ഈയൊരു രീതിയിലുള്ള ആശയവിനിമയ മാര്‍ഗം മുന്നില്‍ ഇല്ലായിരുന്നെങ്കില്‍ തനിക്ക് ഒരിക്കലും പിടിച്ചുനില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല- ട്രംപ് പറഞ്ഞു.
 
ധാരാളം വ്യാജ വാര്‍ത്തകളാണ് പുറത്തുവരുന്നത്. വ്യജ നിര്‍മിതിയും തെറ്റായ വിവരങ്ങളടങ്ങിയതുമാണ് പല വാര്‍ത്തകളും. അതുകൊണ്ട് തന്നെ ലോകത്ത് ധാരാളം പേര്‍ തന്റെ ട്വീറ്റുകള്‍ക്കായി കാത്തിരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പകല്‍ സമയങ്ങളില്‍ തിരക്കേറിയ മണിക്കൂറുകളായിരിക്കുമെന്നും അതിരാവിലെയോ വൈകിട്ടോ മാത്രമേ സമയം ലഭിക്കാറുള്ളൂവെന്നും ഫോണുമായാണോ കിടക്കുകയെന്ന ചോദ്യത്തിന് ട്രംപ് മറുപടി നല്‍കി.
കിടക്കയില്‍വെച്ചും പ്രാതല്‍ കഴിക്കുമ്പോഴും ഉച്ചഭക്ഷണം കഴിക്കുമ്പോഴുമൊക്കെ ട്വീറ്റ് ചെയ്യാറുണ്ട്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ പോസ്റ്റ് ചെയ്യുന്നതിന് വാക്കുകള്‍ പറഞ്ഞു കൊടുക്കും. എന്റെ കൂട്ടത്തിലുള്ള ആരെങ്കിലും അത് പോസ്റ്റ് ചെയ്യും- ട്രംപ് വിശദീകരിച്ചു.
 
ബര്‍ഗര്‍ കഴിക്കുന്നതിനെ കുറിച്ചും കൊക്കക്കോള കുടിക്കുന്നതിനെ കുറിച്ചുമുള്ള ചോദ്യത്തിന് ലോകത്തെ മികച്ച ഷെഫുകള്‍ തയാറാക്കുന്ന ആരോഗ്യദായകമായ ഭക്ഷണമാണ് കഴിക്കാറുള്ളതെന്നായിരുന്നു മറുപടി. ഹെല്‍ത്തി ഫുഡിനോടൊപ്പം അപൂര്‍വമായേ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാറുള്ളതെന്നും 71 കാരനായ ട്രംപ് പറഞ്ഞു.
 
ബ്രിട്ടനില്‍ താന്‍ വളരെ പ്രശസ്തനാണെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതില്‍നിന്ന് ട്രംപിനെ തടയണമെന്ന് ആവശ്യപ്പെട്ട് 18.6 ലക്ഷമാളുകള്‍ ഒപ്പിട്ട നിവേദനത്തിനു പുറമെ, ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കേണ്ടെന്ന് ബ്രീട്ടീഷ് രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
 

Latest News