Sorry, you need to enable JavaScript to visit this website.

കൊല്ലപ്പെടുമെന്ന മന്ത്രിയുടെ പ്രസ്താവനക്കു പിന്നാലെ പ്രതിയുടെ മൃതദേഹം റെയില്‍ പാളത്തില്‍

ഹൈദരാബാദ്- ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കൊല്ലപ്പെടുമെന്ന തെലങ്കാന മന്ത്രി മല്ലറെഡ്ഢിയുടെ പ്രസ്താവനക്കു പിന്നാലെ കേസില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന പല്ലകൊണ്ട രാജുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജന്‍ഗാവ് ജില്ലയിലെ ഖാന്‍പുര്‍ പ്രദേശത്ത് റെയില്‍വേ ട്രാക്കിലായിരുന്നു മൃതദേഹം.
പ്രതി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചതാണെന്ന് ജന്‍ഗാവ് ഡി.എസ്.പി വിനോദ് സ്ഥിരീകരിച്ചു. ശരീരത്തിലെ ടാറ്റുവിന്റെ അടിസ്ഥാനത്തിലാണ് പ്രതിയാണെന്ന് ഉറപ്പുവരുത്തിയത്. രാവിലെ 9.45 നാണ് മൃതദേഹം റെയില്‍പാളത്തില്‍ കണ്ടെത്തിയത്.
സെപ്റ്റംബര്‍ ഒമ്പതിന് ആറു വയസ്സുകാരിയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചിരുന്നു. സെയ്ദാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍നടന്ന സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്തിറങ്ങിയിരുന്നു. അയല്‍വാസിയുടെ വീട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്.
മുഖ്യപ്രതിയെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പോലീസ് ഒമ്പത് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം  നടത്തിവന്നിരുന്നത്.
ഇതിനിടയിലാണ് പ്രതി ഉടന്‍ തന്നെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് തെലങ്കാന തൊഴില്‍ മന്ത്രി ചാമകുറ മല്ലറെഡ്ഢിയുടെ പ്രസ്താവന പുറത്തുവന്നത്.

 

Latest News