Sorry, you need to enable JavaScript to visit this website.

വിവാഹ മോചന കേസില്‍ കുട്ടിയുടെ ഡി.എന്‍.എ.  പരിശോധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി

കൊച്ചി- വിവാഹ മോചന കേസില്‍ കുട്ടിയുടെ ഡി.എന്‍.എ. പരിശോധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി. കുട്ടിയുടെ പിതാവ് താന്‍ അല്ലെന്നും അത് തെളിയിക്കാനായി ഡി.എന്‍.എ. പരിശോധനയ്ക്ക് അനുമതി നല്‍കണമെന്നുമുള്ള ഭര്‍ത്താവിന്റെ ആവശ്യമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അനുവദിച്ചത്.
ഭാര്യയുടെ വിശ്വാസവഞ്ചന ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് വിവാഹ മോചനം തേടിയത്. ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവാണ് കുട്ടിയുടെ അച്ഛനെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. കുട്ടി കേസില്‍ കക്ഷിയായിരുന്നില്ല. പക്ഷേ, കുട്ടിയുടെ അച്ഛന്‍ താനല്ലെന്ന ഹര്‍ജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വിലയിരുത്തിയാണ് ഡി.എന്‍.എ. പരിശോധനയ്ക്ക് അനുമതി നല്‍കിയത്. കുടുംബക്കോടതി ഡി.എന്‍.എ. പരിശോധനയ്ക്ക് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്റെ വിവാഹം 2006 മേയ് ഏഴിനായിരുന്നു. 2007 മാര്‍ച്ച് ഒന്‍പതിനാണ് യുവതി കുട്ടിക്ക് ജന്മം നല്‍കുന്നത്. വിവാഹ സമയത്ത് ഹര്‍ജിക്കാരന്‍ പട്ടാളത്തിലായിരുന്നു. വിവാഹം കഴിഞ്ഞ് 22ാം ദിവസം ജോലിസ്ഥലത്തേക്ക് പോയി. ഇതിനിടയില്‍ ഭാര്യ സഹകരിക്കാത്തതിനാല്‍ ഒരു തവണ പോലും ശാരീരിക ബന്ധം ഉണ്ടായില്ലെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചിരുന്നു. വന്ധ്യതയുള്ളതിനാല്‍ തനിക്ക് കുട്ടിയുണ്ടാകില്ലെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടും ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി.കുട്ടിക്ക് ഹര്‍ജിക്കാരന്‍ ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജിയില്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി ഹാജരാകണമെന്ന് കുടുംബക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹാജരായിരുന്നില്ലെന്നതും കോടതി കണക്കിലെടുത്തു.തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ ഡി.എന്‍.എ. പരിശോധന നടത്താനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
 

Latest News