മിസൈല്‍ പരീക്ഷണവുമായി വീണ്ടും കൊറിയകള്‍, മേഖലയില്‍ ആശങ്ക

സോള്‍- സൈനിക ശക്തി പ്രദര്‍ശിപ്പിക്കന്‍ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും മണിക്കൂറുകള്‍ ഇടവിട്ട് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചത് മേഖലയില്‍ വീണ്ടും സംഘര്‍ഷഭീതിയുണ്ടാക്കി. ഉത്തരകൊറിയയുടെ ആണവപദ്ധതി അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്നതിനിടെയാണ് മിസൈല്‍ പരീക്ഷണം.
ഉത്തര കൊറിയ വിക്ഷേപിച്ച രണ്ട് മിസൈലുകള്‍ 800 കി.മീ സഞ്ചരിച്ച് കടലില്‍ പതിച്ചതായി ദക്ഷിണ കൊറിയന്‍ സൈന്യവും ജപ്പാന്‍ ൈസന്യവും അറിയിച്ചു. ജപ്പാന്റെ സ്വന്തമായ സാമ്പത്തിക മേഖലാ പരിധിയിലാണ് മിസൈലുകള്‍ പതിച്ച ഭാഗം. ജപ്പാന്‍ അധീനതയിലുള്ള ഭാഗത്ത് മിസൈല്‍ പതിച്ചില്ലെങ്കില്‍കൂടി ഇത് വിഷമകരമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് ഭയം.
2019 ലും ഇതേ സ്ഥലത്തേക്ക് ഉത്തരകൊറിയ മിസൈല്‍ തൊടുത്തിരുന്നു. പുതിയ ക്രൂസ് മിസൈല്‍ വികസിപ്പിച്ചതായി ഉത്തരകൊറിയ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനകമാണ് മിസൈല്‍ വിക്ഷേപണം.
ഏതാനും മണിക്കൂറുകള്‍ക്കകം ദക്ഷിണകൊറിയയും തങ്ങള്‍ മിസൈല്‍ പരീക്ഷണം നടത്തിയതായി പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യ അന്തര്‍വാഹിനി മിസൈല്‍ പരീക്ഷിച്ചെന്നാണ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചത്. നിശ്ചിത ലക്ഷ്യത്തില്‍തന്നെ മിസൈല്‍ പതിച്ചതായും വിക്ഷേപണത്തിന് സാക്ഷിയാകാന്‍ പ്രസിഡന്റ് മൂണ്‍ ജെഇന്‍ ഉണ്ടായിരുന്നതായും ദക്ഷിണ കൊറിയ അറിയിച്ചു.

 

 

Latest News