വീട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചാക്കി, ഹൈടെക് കുറ്റവാളി മലപ്പുറത്ത് യുവാവ് പിടിയില്‍

മലപ്പുറം-ആധുനിക ഇലക്രേ്ടാണിക്, ഇലക്ര്ടിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് സ്വന്തം വീട്  സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആക്കി മാറ്റിയ ഹൈടെക് കുറ്റവാളി മലപ്പുറത്ത് പിടിയില്‍. കിഴിശേരി സ്വദേശി മിസ്ഹബി (34)നെയാണ്  മലപ്പുറം പോലീസ് അറസ്റ്റു ചെയ്തത്. മലപ്പുറം ജില്ലാപോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്വന്തം വീട്ടിലും വാഴക്കാടുള്ള സഹോദരിയുടെ വീട്ടിലും വെച്ചാണ് ഇയാള്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയിരുന്നത്. ഇതിനുപയോഗിച്ചിരുന്ന ഇന്ത്യന്‍ സിം കാര്‍ഡുകള്‍, മോഡം, റൂട്ടര്‍, ലാപ്‌ടോപ്പ് എന്നിവ പോലീസ് പിടിച്ചെടുത്തു. മറ്റു സംസ്ഥാനങ്ങളില്‍ സമാന കുറ്റകൃത്യങ്ങളിലും ഇയാള്‍ക്ക് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരിശോധന നടത്തുന്ന സമയത്ത് ഈ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായ നിലയിലായിരുന്നുവെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമാന്തര എക്‌സ്‌ചേഞ്ച്  സംഘത്തിനു വ്യാപകമായി സിംകാര്‍ഡുകള്‍ വിതരണം ചെയ്യുന്നവരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചു. ചെറിയ ലാഭത്തിനു ഇത്തരത്തിലുള്ള മാഫിയകളുടെ ഉപഭോക്താക്കളാകുന്ന നൂറുക്കണക്കിനു ആളുകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. ഈ സംവിധാനങ്ങള്‍ മറ്റു ലഹരി, കള്ളക്കടത്ത് മാഫിയകളും രജ്യവിരുദ്ധരും ഉപയോഗിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.

 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നിയമവിരുദ്ധമായ ഇത്തരം ടെലഫോണ്‍
എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായും ഇത്തരം ക്രിമിനല്‍ കുറ്റം മുഖേന കോടിക്കണക്കിനു രൂപയുടെ സര്‍ക്കാര്‍
റവന്യൂ നഷ്ടമാകുന്നതായും പോലീസ് പറഞ്ഞു. നേരത്തെ ചെന്നൈ, ബംഗളൂരു, മൈസൂരു, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘങ്ങള്‍ അടുത്തകാലത്തായി മലബാര്‍ മേഖലയിലേക്ക് വ്യാപിച്ചതായി മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത്ദാസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്നു മലപ്പുറം ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി, മലപ്പുറം എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മലപ്പുറം, കോട്ടക്കല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍  കോട്ടക്കല്‍ സ്വദേശി മുഹമ്മദ് സലീമിനെയും പൊന്‍മള സ്വദേശലി അഷ്‌റഫിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പോലീസ് നിരീക്ഷിക്കാന്‍ തുടങ്ങിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ മലപ്പുറം സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ബിജു, ഉദോഗസ്ഥന്‍മാരായ ജോബി തോമസ്, സിയാദ് കോട്ട, പി. ശിഹാബ്, ഹമീദലി, ഷഹേഷ്, ദിനു, ബിജു എസ്, റിയാസ് ബാബു, പ്രദീപ്കുമാര്‍ എന്നിവരുമുണ്ടായിരുന്നു.

 

 

 

 

Latest News