വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍-  വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് കണ്ണൂര്‍ ജില്ലയിലെ വിവിധ എ.ടി.എം കൗണ്ടറുകളില്‍ നിന്നായി പണം തട്ടിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. കാസര്‍കോട് തളങ്കര മിസ്രിയ ഹൗസില്‍ അബ്ദുല്‍ സമദാനി (32), കാസര്‍കോട് രാംദാസ് നഗര്‍ പാറക്കട്ട നൗഫീറ മന്‍സിലില്‍ മുഹമ്മദ് നജീബ് (28), നൗഫീറ മന്‍സിലില്‍ മുഹമ്മദ് നുഅ്മാന്‍ (37) എന്നിവരെ കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
ഓഗസ്റ്റ് രണ്ടിനാണ്  വ്യാജ എ ടി എം കാര്‍ഡുകള്‍ ഉപയോഗിച്ച് സംഘം പണം തട്ടിയെടുത്തത്. കേരള ബാങ്കിന്റെ മാങ്ങാട്ടുപറമ്പിലെയും പിലാത്തറയിലെയും എ.ടി.എം കൗണ്ടറുകളില്‍നിന്ന് 40,000 ത്തോളം രൂപയാണ് പ്രതികള്‍ പിന്‍വലിച്ചത്.   സ്‌കിമ്മര്‍ പോലുള്ള ഉപകരണങ്ങള്‍ എ ടി എം കൗണ്ടറുകളില്‍ സ്ഥാപിച്ച് കാര്‍ഡ് ഉടമകളുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് വ്യാജ എ ടി എം കാര്‍ഡുകള്‍ നിര്‍മ്മിച്ച് പണം തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. കണ്ണൂര്‍ ജില്ലയില്‍ നാല് എ.ടി.എം കൗണ്ടറുകളില്‍ നിന്നാണ് പ്രതികള്‍ പണം പിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നു സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍  മണി പി.കെ.അറിയിച്ചു. പ്രതികള്‍ക്കെതിരെ സമാനമായ കേസുകള്‍ കേരളത്തില്‍ മറ്റ് ജില്ലകളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മണി.പി.കെ, സബ്ബ് ഇന്‍സ്‌പെക്ടര്‍ ഹരിദാസന്‍, എ.എസ്.ഐ പ്രദീപന്‍ എന്നിവരടങ്ങുന്ന സംഘമാണ് കണ്ണൂര്‍ ജില്ലയില്‍ നടന്ന എ.ടി.എം തട്ടിപ്പുകളുടെ അന്വേഷണം നടത്തുന്നത്.

 

Latest News