റിയാദ് - സൗദിയിൽ വിവിധയിനം വാക്‌സിനുകളുടെ നിർമാണത്തിന് തുടക്കമിടാൻ ലക്ഷ്യമിട്ട് ലോകത്തെ മുൻനിര വാക്‌സിൻ, മരുന്ന് നിർമാണ സ്ഥാപനങ്ങളായ ഫൈസർ, അസ്ട്രാസെനിക്ക കമ്പനികളുമായി സൗദി അറേബ്യ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. റിയാദ് ഗ്ലോബൽ മെഡിക്കൽ ബയോടെക്‌നോളജി സമ്മിറ്റ് 2021 നിടെ നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരന്റെ സാന്നിധ്യത്തിലാണ് സൗദിയിൽ കൊറോണ വാക്‌സിൻ നിർമാണത്തിനു വരെ വഴിവെച്ചേക്കാവുന്ന പുതിയ ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്.
ഫൈസർ കമ്പനിയുമായും അസ്ട്രാസെനിക്ക കമ്പനിയുമായും നാഷണൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുല്ല ഇന്റർനാഷണൽ മെഡിക്കൽ റിസേർച്ച് സെന്ററും വ്യവസായ മന്ത്രാലയവുമാണ് ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. നാഷണൽ ഗാർഡ് മന്ത്രിയുടെ സാന്നിധ്യത്തിൽ കിംഗ് അബ്ദുല്ല ഇന്റർനാഷണൽ മെഡിക്കൽ റിസേർച്ച് സെന്ററും സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റൊരു ധാരണാപത്രവും ഒപ്പുവെച്ചു. സൗദിയിൽ ആരോഗ്യ പരിചരണ മേഖലയിൽ പ്രാദേശിക, ആഗോള കമ്പനികൾ തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനാണ് ധാരണാപത്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്.