Sorry, you need to enable JavaScript to visit this website.

കാബൂളില്‍ ഇന്ത്യക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി

കാബൂള്‍- കാബൂളില്‍ തോക്കു ചൂണ്ടി അഫ്ഗാന്‍ വംശജനായ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടു പോയി. 50 വയസുകാരനായ ബന്‍സുരി ലാല്‍ അരന്ദയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയതായി ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത് സിങ് വ്യക്തമാക്കി. കാബൂളില്‍ മെഡിക്കല്‍ ഷോപ്പ് നടത്തിവരികയായിരുന്നു ബന്‍സുരി ലാല്‍ അരന്ദ. ഇന്നലെ രാവിലെ സാധാരണ പോലെത്തന്നെ കട തുറക്കാനെത്തിയതായിരുന്നു. കൂടെ അദ്ദേഹത്തിന്റെ ജീവനക്കാരനും ഉണ്ടായിരുന്നു. എന്നാല്‍ കടയുടെ അടുത്തുവെച്ച് രണ്ടു പേരെയും തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബന്‍സുരി ലാലിന്റെ കുടുംബം ഡല്‍ഹിയിലാണ് താമസിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ എത്രയും വേഗത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചതായി പുനീത് സിങ് പറഞ്ഞു. സംഭവം സംബന്ധിച്ച് അഫ്ഗാനിസ്താനിലെ ഹിന്ദു - സിഖ് സമുദായക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കിയതായും പുനിത് സിങ് പറഞ്ഞു.ബന്‍സുരി ലാലിന്റെ ജീവനക്കാരന്‍ ഇവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. അഞ്ച് പേരടങ്ങുന്ന സംഘമാണ് കാബൂളിലെ കര്‍തെ പര്‍വാന്‍ പ്രദേശത്തുനിന്ന് ബന്‍സുരി ലാലിനെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമാക്കി അകാലിദള്‍ ദേശീയ വക്താവ് മഞ്ജീന്ദര്‍ സിങ് സിര്‍സ രംഗത്തെത്തി. കാബൂളിലെ ഹിന്ദു - സിഖ് കുടുംബങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ ഭീതിയോടെയാണ് കഴിയുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി.

Latest News