കസ്ഗഞ്ചില്‍ കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു; നിരോധനാജ്ഞ തുടരുന്നു

കസ്ഗഞ്ച്- ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്റെ
തുടര്‍ച്ചയായി ന്യൂനപക്ഷ വിഭാഗത്തിന്റെ വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി കത്തിച്ചു.
കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച അഭിഷേക് ഗുപ്തയുടെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷമാണ് വ്യാപക അക്രമം നടന്നത്. ചന്ദന്‍ ഗുപ്തയുടെ കൊലപാതകത്തിന് പകരം ചോദിക്കാനെത്തിയവരാണ് ന്യൂനപക്ഷ വിഭാഗങ്ങളുടെ കടകളും കാറുകളും തിരഞ്ഞുപിടിച്ച് തീയിട്ടത്. ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആക്രമണം ആസൂത്രിതമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ശവസംസ്‌കാര സ്ഥലത്തേക്ക് നീങ്ങിയപ്പോഴാണ് അക്രമികള്‍ അഴിഞ്ഞാടിയതെന്നും പ്രദേശത്തെ അഭിഭാഷകന്‍ മുഹമ്മദ് മുനസിര്‍ റാഫി പറഞ്ഞു. പത്ത് കടകളും ഒരു വീടും അഗ്നിക്കിരയാക്കിയിട്ടുണ്ട്. രണ്ടു ബസുകളും അഗ്‌നിക്കിരയാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച രാത്രിയും നഗരത്തിന്റെ പലയിടങ്ങളിലും അക്രമങ്ങള്‍ നടന്നു.
സുരക്ഷാ നടപടികളുടെ ഭാഗമായി ജില്ലയില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്. 144 പ്രഖ്യാപിച്ചിട്ടുണ്ട്.  അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകുന്നേരം വരെ 49 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി കസ്ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റ് ആര്‍ പി സിങ് വ്യക്തമാക്കി. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു വിഭാഗങ്ങളോടും സംയമനം പാലിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് പോലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അക്രമം നിയന്ത്രണവിധേയമാക്കുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പോലീസ് സേനയെ കസ്ഗഞ്ചിലേയ്ക്ക് എത്തിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ നടത്തിയ റാലിക്കിടെയാണ് നെഞ്ചില്‍ വെടിയേറ്റ് 22 കാരനായ അഭിഷേക് ഗുപ്ത മരിച്ചത്. തുടര്‍ന്നാണ് ഇരു ഇരുവിഭാവും തമ്മില്‍ സംഘര്‍ഷം രൂക്ഷമായത്. തിരങ്കയാത്ര എന്ന പേരില്‍ ഒരു വിഭാഗം നടത്തിയ ബൈക്ക് റാലിക്കിടെ ഉയര്‍ന്ന ചില മുദ്രാവാക്യങ്ങളാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
 

Latest News