അനാവശ്യവിവാദങ്ങള്‍ ഉപേക്ഷിക്കണം; ബിഷപ്പിന്റെ പ്രസ്താവനയില്‍ കാന്തപുരം

കോഴിക്കോട്- തെളിവില്ലാതെ അനാവശ്യ വിവാദങ്ങള്‍ വലിച്ചിട്ട് അന്തരീക്ഷം പ്രക്ഷുബ്ധമാക്കരുതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്‌ലിം ജമാഅത്ത് യോഗം. പാലാ ബിഷപ്പിന്റെ  പരാമര്‍ശം അനുചിതമാണെന്നും ഒഴിവാക്കേണ്ടതാണെന്നും  യോഗം അഭിപ്രായപ്പെട്ടു. നാക്കുപിഴകളെ പോലും വര്‍ഗീയ ധ്രുവീകരണത്തിനായി ദുരുപയോഗിക്കുന്ന കാലത്ത് സമുദായ നേതാക്കള്‍ കൂടുതല്‍ ഉത്തരവാദിത്തബോധമുള്ളവരാകണം.
ബിഷപ്പിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കണം. അത് സമൂഹത്തില്‍ ശേഷിക്കുന്ന ന•കളെകൂടി കെടുത്തിക്കളയും. ബിഷപ്പിന്റെ പ്രസ്താവനയുടെ പേരില്‍ ക്രൈസ്തവ സമുദായത്തെയൊന്നാകെ അധിക്ഷേപിക്കരുത്.
രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും സ്‌നേഹവും ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകളാണ് മത, രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ഉണ്ടാകേണ്ടത്. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കരുത്.
മതസംജ്ഞകളെ അസ്ഥാനത്തും അനവസരത്തിലും ഉപയോഗിച്ച് സാമൂഹിക മണ്ഡലത്തെ വാഗ്വാദങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും വലിച്ചുകൊണ്ട് പോകുന്നത് വര്‍ഗീയശക്തികളെയായിരിക്കും സന്തോഷിപ്പിക്കുക. അന്യന്റെ അവകാശങ്ങളിലേക്ക് കടന്നുകയറുന്നതിനോ പ്രലോഭനങ്ങളിലൂടെയോ ഭീഷണികളിലൂടെയോ മതത്തിലേക്ക് ആളെക്കൂട്ടുന്നതിനോ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല.
എന്നല്ല, അത്തരം തെറ്റായ പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതാണ് ഇസ്‌ലാമിന്റെ മൂല്യവിഭാവന. എന്നിരിക്കെ ജിഹാദ് എന്ന ഇസ്‌ലാമിക സംജ്ഞയെ മതപരിവര്‍ത്തനത്തിലേക്ക് ചേര്‍ത്തു പറയുന്നത് മതത്തെക്കുറിച്ച് ശരിയായി മനസിലാക്കാത്തതിന്റെ പ്രശ്‌നമാണ്.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, പേരോട് അബ്ദുറഹിമാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, കെ.കെ. അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍, പട്ടുവം കെ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍, സി.മുഹമ്മദ് ഫൈസി, മാരായമംഗലം അബ്ദുല്‍റഹ്‌മാന്‍ ഫൈസി, എന്‍.അലി അബ്ദുല്ല, പ്രൊഫ. യു.സി അബ്ദുല്‍ മജീദ്, സി.പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, എ.സൈഫുദ്ദീന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.

 

 

 

Latest News