Sorry, you need to enable JavaScript to visit this website.

ഹരിതക്ക് പുതിയ കമ്മിറ്റി, വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ലീഗ്

ആയിഷ ബാനു

മലപ്പുറം- മുസ്ലിം ലീഗിന്റെ വിദ്യാർഥി വിഭാഗമായ എം.എസ്.എഫിന്റെ വനിതാ ഘടകം ഹരിതക്ക് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. മലപ്പുറം സ്വദേശി ആയിഷ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖാണ് ജനറൽ സെക്രട്ടറി. നയന സുരേഷിനെ ട്രഷററായും തെരഞ്ഞെടുത്തു. നേരത്തെയുണ്ടായിരുന്ന പത്തംഗ കമ്മിറ്റിയെ പിരിച്ചുവിട്ടാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. പുതിയ സമിതിയിൽ ഒൻപത് പേരാണുള്ളത്.

വൈസ് പ്രസിഡന്റുമാർ : നജ്‌വ ഹനീന (മലപ്പുറം) ഷാഹിദ റാശിദ് (കാസർഗോഡ്) അയ്ഷ മറിയം (പാലക്കാട്) ജനറൽ സെക്രട്ടറി: റുമൈസ റഫീഖ് (കണ്ണൂർ) സെക്രട്ടറിമാർ: അഫ്ഷില (കോഴിക്കോട്) ഫായിസ. എസ് (തിരുവനന്തപുരം)  അഖീല ഫർസാന (എറണാകുളം)
അതിനിടെ, ഹരിത വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു. ഹരിത ഭാരവാഹികൾക്ക് നിഗൂഢമായ ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നുവെന്നും പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പി.എം.എ സലാം പറഞ്ഞു. എം.എസ്.എഫ് പൊന്നാനി മണ്ഡലം കൺവൻഷനിലാണ് സലാം ഹരിത വിവാദത്തെക്കുറിച്ച് വിശദീകരിച്ചത്. വിവാദങ്ങൾക്ക് പിന്നിൽ എം.എസ്.എഫിലെ ഗ്രൂപ്പിസമാണ്. ഹരിത തർക്കത്തിന് കാരണം നവാസിന്റെ പരാമർശങ്ങളല്ല. തർക്കം മുമ്പ് തന്നെ തുടങ്ങി, നവാസിന്റെ വാക്കുകൾ വീണ് കിട്ടിയത് ആയുധമാക്കുകയായിരുന്നു. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പാർട്ടിയിലായിരുന്നു പറയേണ്ടത്. എന്നാൽ നേതൃത്വത്തെ അറിയിക്കേണ്ടതിന് പകരം ചാനലുകളെയാണ് അറിയിച്ചിരുന്നത്. നാല് വർഷമായി ഹരിതയുടെ യോഗത്തിൽ പങ്കെടുക്കാത്തവർ വരെ പരാതിയിൽ ഒപ്പിട്ടിട്ടുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ലീഗ് നേതൃത്വം പലതവണ ഹരിത നേതാക്കളുമായി ചർച്ച നടത്തി. എന്നാൽ യോഗത്തിൽ പ്രശ്‌നം തീർത്തവർ ചാനലുകളിൽ വന്ന് യോഗതീരുമാനത്തിന് എതിരായി വാർത്ത കൊടുത്തെന്നും സലാം പറഞ്ഞു. സ്വാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, കുട്ടി അഹമ്മദ് കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, എം.കെ മുനീർ തുടങ്ങിയവരെല്ലാം വിവിധ ഘട്ടങ്ങളിൽ ഹരിത നേതാക്കളുമായി ദീർഘനേരം ചർച്ച നടത്തിയിട്ടുണ്ട്. ഇത്രയധികം ചർച്ചകൾ നടത്തിയിട്ടും ഹരിതയുടെ പരാതി പരിഗണിച്ചില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും പി.എം.എ സലാം പറഞ്ഞു.

Latest News