Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ നിയന്ത്രണം നീങ്ങിയേക്കും

കരിപ്പൂര്‍- എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന അപകടം പൈലറ്റിന്റെ വീഴ്ചയാണെന്ന് കണ്ടെത്തിയതോടെ വലിയ വിമാനങ്ങളുടെ നിയന്ത്രണം നീങ്ങിയേക്കും. വിമാന അപകടം നടന്ന തൊട്ടടുത്ത ദിവസമാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ അനുമതി റദ്ദാക്കിയത്. വിമാന അപകടത്തിന് കാരണം കരിപ്പൂര്‍ റണ്‍വേയുടെ അപര്യപ്തതയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകള്‍ക്ക് അനുമതി നിഷേധിച്ചത്.
2015 ല്‍ റണ്‍വേ റീ-കാര്‍പ്പറ്റിംഗിന്റെ പേരില്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങള്‍ 2018-ല്‍ പുനഃസ്ഥാപിച്ചെങ്കിലും വിമാന അപകടത്തെ തുടര്‍ന്ന് വീണ്ടും നിര്‍ത്തലാക്കുകയായിരുന്നു. സൗദി എയര്‍ലെന്‍സ്, എയര്‍ ഇന്ത്യ എന്നിവക്കാണ് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതിയുള്ളത്. ഇവ രണ്ടും സൗദിയിലേക്കാണ് സര്‍വീസ് നടത്തിയിരുന്നത്.
കോവിഡ് നിയന്ത്രണം നീങ്ങുന്നതോടെ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകും. കൂടുതല്‍ സര്‍വീസുകള്‍ വരുന്നത് വിമാന ടിക്കറ്റ് നിരക്ക് കുറയാനും കാരണമാകും.

 

 

Latest News