Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് ചട്ടം ലംഘിച്ച് ധ്യാനം: മൊഴിയെടുക്കാന്‍ പോലീസ് എത്തിയപ്പോള്‍ ബിഷപ്പ് സ്ഥലത്തില്ല

ഇടുക്കി- സംസ്ഥാനത്ത് കൊവിഡ്19 വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ പ്രോട്ടോക്കോള്‍ ലംഘിച്ച് സിഎസ്‌ഐ വൈദികരുടെ നേതൃത്വത്തില്‍ ധ്യാനം നടന്ന സംഭവത്തില്‍ പോലീസ് നടപടി ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ മൊഴി രേഖപ്പെടുത്തുന്നതിനായാണ് മൂന്നാര്‍ പോലീസ് സിഎസ്‌ഐ സഭാ ആസ്ഥാനത്ത് എത്തിയത്. മൊഴി രേഖപ്പെടുത്താന്‍ എത്തിയെങ്കിലും ബിഷപ്പ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. സ്ഥലത്തില്ല എന്ന അറിയിപ്പ് ബിഷപ്പില്‍ നിന്നും ലഭിച്ചതായി പോലീസ് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സെക്രട്ടറിയും സ്ഥലത്തില്ല. ഇവര്‍ തിങ്കളാഴ്ച മാത്രമേ തിരികെ എത്തുകയുള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്.
അന്വേഷണം ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് പോലീസ് ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ മൊഴി രേഖപ്പെടുത്താനുള്ള നീക്കം ആരംഭിച്ചത്. ധ്യാനത്തിന് നേതൃത്വം നല്‍കിയവരെ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ച് ധ്യാനം നടന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും വ്യക്തമാക്കുന്ന കലക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരുന്നു.
കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നതിനിടെ നടന്ന ധ്യാനത്തിന് നേതൃത്വം നല്‍കിയ വ്യക്തി എന്ന നിലയ്ക്കാണ് ബിഷപ്പില്‍ നിന്നും പോലീസ് മൊഴിയെടുക്കുന്നത്. ഏപ്രില്‍ 13 മുതല്‍ 17 വരെ മൂന്നാര്‍ സിഎസ്‌ഐ പള്ളിയില്‍ നടന്ന ധ്യാനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് 450 ആളുകള്‍ പങ്കെടുത്തു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടാതെ നടന്ന ധ്യാനത്തില്‍ പങ്കെടുത്ത നാലോളം വൈദികള്‍ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ധ്യാനത്തില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ബിഷപ്പടക്കമുള്ള 80 വൈദികര്‍ക്ക് കോവിഡ് ബാധയുണ്ടായെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചട്ടം ലംഘിച്ചാണ് ധ്യാനം സംഘടിപ്പിച്ചതെന്ന് വ്യക്തമായതോടെ സംഘാടകര്‍ക്കും വൈദികര്‍ക്കും എതിരെ പോലീസ് കേസെടുത്തിരുന്നു. സംഘാടകരായ ബിഷപ്പ് ധര്‍മരാജ് റസാലം, സഭാ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടരി ടി. ടി പ്രവീള്‍, സെക്രട്ടറി എന്നിവര്‍ക്കെതിരാണ് കേസിലെ മുഖ്യപ്രതികള്‍.
സംഭവം വിവാദമാകുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ ദേവികുളം സബ് കലക്ടര്‍ അന്വേഷണം നടത്തി ഇടുക്കി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് കലക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. ധ്യാനം സംഘടിപ്പിക്കുന്നത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാനെന്ന് അറിയാമായിരുന്നിട്ടും സിഎസ്‌ഐ സഭാ ധ്യാനം സംഘടിപ്പിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
 

Latest News