Sorry, you need to enable JavaScript to visit this website.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരാത്ത പക; പ്രണയവിവാഹിതരായ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി

അഹമ്മദാബാദ്- യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ഗുജറാത്തിലെ ബോതാഡ് ജില്ലയിലാണ് സംഭവം. നാല് വര്‍ഷം മുന്‍പ് വിവാഹിതനായ ജയ്സുഖ് (25) എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. വിവാഹത്തിന് അന്ന് എതിര്‍പ്പ് പ്രകടിപ്പിച്ച ബന്ധുക്കളാണ് കൊലപ്പെടുത്തിയത്. ലിംബാലി സ്വദേശിയായ യുവാവിന്റെ മൃതദേഹം ഇവിടെ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് നിന്നാണ് കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തില്‍ നിരവധി മുറിവുകളും തലയില്‍ കല്ലുകൊണ്ട് മര്‍ദ്ദിച്ചതിന്റെ പാടുകളുമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ഇതാരിയയില്‍ നിന്ന് ലിംബാലിയിലേക്കുള്ള യാത്രയ്ക്കിടെ ഇക്കഴിഞ്ഞ ഞായറാഴ്ച നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് ജയ്സുഖിന്റെ സുഹൃത്തുകളില്‍ ഒരാള്‍ പരാതിയില്‍ പറഞ്ഞു. കാറില്‍ എത്തിയ ഭാര്യയുടെ ബന്ധുക്കള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തിയ ശേഷം കമ്പും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് മര്‍ദ്ദിച്ച ശേഷം ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ട് പോവുകയായിരുന്നു. ജയ്സുഖിന്റെ ഭാര്യയുടെ സഹോദരനും രണ്ട് ബന്ധുക്കളും മറ്റൊരാളും ചേര്‍ന്നാണ് അക്രമിച്ചതെന്നും യുവാവ് പറഞ്ഞു. കോലപാതക വിവരം പുറത്ത് വന്നതിന് ശേഷം പ്രതികള്‍ ഒളിവിലാണ്.
ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് വിവാഹം കഴിഞ്ഞ ശേഷം ഇവര്‍ ഗ്രാമത്തില്‍ നിന്ന് മാറി താമസിച്ചത്. അതേസമയം വിവാഹത്തിന് ശേഷം നാല് വര്‍ഷം കഴിഞ്ഞ് കൊലപ്പെടുത്താനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുന്നുണ്ടെന്നും പ്രതികളായ നാല് പേര്‍ക്കെതിരേയും കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Latest News