Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ താരങ്ങൾക്കെല്ലാം കോവിഡ് നെഗറ്റീവ്, അഞ്ചാം ടെസ്റ്റ് മുടങ്ങില്ല

ലണ്ടൻ- ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുഴുവൻ താരങ്ങൾക്കും കോവിഡ് നെഗറ്റീവ്. ഇതോടെ വെള്ളിയാഴ്ച മുതൽ തുടരേണ്ട ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലെ അനിശ്ചിതത്വം നീങ്ങി. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അഞ്ചാമത്തെ ടെസ്റ്റിന് നാളെ മുതൽ തുടക്കമാകും. 
ഹെഡ് കോച്ച് രവിശാസ്ത്രിയും ബൗളിംഗ് കോച്ച് ഭരത് അരുണും ഫീൽഡിംഗ് കോച്ച് ആർ. ശ്രീധറും ഏതാനും ദിവസം മുമ്പ് കോവിഡ് പോസിറ്റാവിയിരുന്നു. ഇപ്പോൾ മറ്റൊരു സപ്പോർട് സ്റ്റാഫിന് കൂടി കോവിഡ് ബാധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ഓൾഡ് ട്രഫോഡിലാണ് അഞ്ചാം ടെസ്റ്റ്.  ഇന്ത്യൻ ടീം വ്യാഴാഴ്ച പരിശീലനം ഉപേക്ഷിച്ചു.
ആവേശകരമായ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്. വൈസ് ക്യാപ്റ്റൻ കൂടിയായ വിക്കറ്റ്കീപ്പർ ജോസ് ബട്‌ലർ ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്്. ഭാര്യയുടെ പ്രസവ സമയത്ത് അടുത്തുണ്ടാവാനായി നാലാം ടെസ്റ്റിൽ ബട്‌ലർ വിട്ടുനിന്നിരുന്നു. സ്പിന്നർ ജാക്ക് ലീച്ചിനെ ടീമിലുൾപെടുത്തിയിട്ടുണ്ടെങ്കിലും മുഈൻഅലി തന്നെയായിരിക്കും ടീമിലെ ഒന്നാം സ്പിന്നറെന്ന് ക്യാപ്റ്റൻ ജോ റൂട്ട് അറിയിച്ചു. രണ്ട് സ്പിന്നർമാരെ കളിപ്പിക്കണമെന്നുണ്ടെങ്കിലേ ലീച്ചിന് അവസരം കിട്ടൂ.
ബട്‌ലറുടെ അസാന്നിധ്യത്തിൽ ജോണി ബെയർസ്‌റ്റോയാണ് വിക്കറ്റ് കാത്തത്. ഒല്ലി പോപ്പിനെ പ്ലേയിംഗ് ഇലവനിലുൾപെടുത്തി. പോപ്പ് നാലാം ടെസ്റ്റിൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചിരുന്നു. ഈ സാഹചര്യത്തിൽ പോപ്പിനെ നിലനിർത്തണമോ ബെയർസ്‌റ്റോയെ ഒഴിവാക്കണമോ എന്ന കാര്യത്തിൽ ടീം മാനേജ്‌മെന്റ് തലപുകക്കുകയാണ്.
മുഈൻ നാലാം ടെസ്റ്റിൽ നിരാശപ്പെടുത്തിയിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ 35 റൺസെടുത്തെങ്കിലും അനാവശ്യ ഷോട്ടിൽ പുറത്തായതോടെയാണ് ഇംഗ്ലണ്ട് തകർന്നത്. രണ്ടാം ഇന്നിംഗ്‌സിൽ റണ്ണെടുക്കാതെ പുറത്തായി. ഓവറിൽ 4.5 ശരാശരിയിൽ റൺസ് വഴങ്ങുകയും ചെയ്തു. ജെയിംസ് ആൻഡേഴ്‌സൻ, ഒല്ലി റോബിൻസൺ എന്നീ പെയ്‌സ്ബൗളർമാർക്ക് വിശ്രമം നൽകണമോയെന്നും ടീം ആലോചിക്കുന്നുണ്ട്. ഇരുവരും നാലു ടെസ്റ്റിലും കളിച്ചിരുന്നു.

Latest News