VIDEO ഗീലാനിയുടെ ഖബറടക്ക ദൃശ്യങ്ങള്‍ കശ്മീര്‍ പോലീസ് പുറത്തു വിട്ടു; അലങ്കോലമാക്കിയെന്ന അഭ്യൂഹം തള്ളി

ശ്രീനഗര്‍- ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗീലാനിയുടെ ഭൗതിക ശരീരം കശ്മീര്‍ ഭരണകൂടം തട്ടിക്കൊണ്ടു പോയെന്നും ഖബറടക്കം അലങ്കോലമാക്കിയെന്നുമുള്ള അഭ്യൂഹങ്ങള്‍ തള്ളി ജമ്മു കശ്മീര്‍ പോലീസ്. ഗീലാനിയുടെ ഖബറടക്ക ചടങ്ങിന്റെ വിവിധ വിഡിയോ ദൃശ്യങ്ങള്‍ പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. ഭൗതികശരീരം ഇസ്‌ലാമിക ആചാര പ്രകാരം കുളിപ്പിക്കുകയോ വെള്ളത്തുണിയില്‍ പുതപ്പിക്കുകയോ ചെയ്യാതെ പോലീസ് വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി മറവ് ചെയ്തന്നായിരുന്നു പ്രചരിച്ചിരുന്നത്. ഈ ആരോപണങ്ങളെ തള്ളിക്കൊണ്ടാണ് പോലീസ് വിഡിയോ പുറത്തു വിട്ട് വിശദീകരണം നല്‍കിയത്. ഭൗതികശരീരം കുളിപ്പിക്കുന്നതും വെള്ളത്തുണിയില്‍ പുതപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ശേഷം മയ്യിത്ത് നമസ്‌ക്കാരം നിര്‍വഹിക്കുന്നതും ഖബറിലേക്ക് ഇറക്കിവെക്കുന്നതും വിഡിയോയിലുണ്ട്. 

ബുധനാഴ്ച രാത്രിയാണ് 92കാരനായ ഗീലാനി അന്തരിച്ചത്. വ്യാഴാഴ്ച നേരം പുലരുന്നതിനു മുമ്പ് തന്നെ ജമ്മു കശ്മീര്‍ ഭരണകൂടം ഇടപെട്ട് ഭൗതിക ശരീരം ഖബറടക്കിയതിനെ ചൊല്ലി കശ്മീര്‍ പ്രതിഷേധവും വിവാദവും ഉയര്‍ന്നു. രാത്രി തന്നെ മറവുചെയ്യാമെന്ന് കുടുംബം നേരത്തെ അംഗീകരിച്ചിരുന്നതാണെന്നും എന്നാല്‍ പിന്നീട് അവര്‍ തീരുമാനം മാറ്റുകയായിരുന്നെന്നും പോലീസ് പറഞ്ഞിരുന്നു. ഇത് പാക്കിസ്ഥാന്റെ സമ്മര്‍ദ്ദം കാരണമാകാമെന്നും ഇതിനകം തന്നെ പാക് അനുകൂലികളുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങല്‍ തുടങ്ങിയിരുന്നുവെന്നും പോലീസ് വിശദീകരിക്കുന്നു. ഗീലാനിയുടെ ഭൗതിക ശരീരത്തില്‍ പാക്കിസ്ഥാന്‍ പതാക പുതപ്പിക്കുകുയം പാക് അനുകൂല മുദ്രാവാക്യ വിളി നടന്നതായും കശ്മീര്‍ സോണ്‍ പോലീസ് പറയുന്നു.

Latest News