Sorry, you need to enable JavaScript to visit this website.

നിപ ഉറവിടം കണ്ടെത്തുക നിർണായകം; പൂനെ വൈറോളജി സംഘം ഇന്നെത്തും

കോഴിക്കോട്- കോഴിക്കോട് ജില്ലയിലെ പന്ത്രണ്ട് വയസ്സുകാരന് എവിടെ നിന്നാണ് നിപ ബാധിച്ചത് എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. രോഗം ബാധിച്ചത് ജന്തുജാലങ്ങളിൽ നിന്നാണോ അതോ ആരിൽ നിന്നെങ്കിലും പകർന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാൻ അധികൃതർക്കായിട്ടില്ല. ഇതിൽ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായകമാണ്. അതേസമയം, പൂനെ വൈറോളജി സംഘം ഇന്ന് കോഴിക്കോടെത്തും. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ഇരുപത് പേരുടെ സാമ്പിൾ ഇന്ന് പരിശോധനയ്ക്ക് അയക്കും.ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെത്തും. പാഴൂരിൽ മൃഗസംരക്ഷണ വകുപ്പ് ഇന്ന് പരിശോധന നടത്തും. മരിച്ച കുട്ടിയുടെ വീട്ടിൽ നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിക്കും.
രോഗം പകർന്നത് മൃഗങ്ങളിൽ നിന്നാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പ്രദേശത്ത് വവ്വാലുകളുടെ സാന്നിദ്ധ്യമുണ്ടോയെന്നും പരിശോധിക്കും. വവ്വാലുകളുടെ സ്രവ സാമ്പിൾ പരിശോധിക്കണമോയെന്ന് പിന്നീട് തീരുമാനിക്കും. നിരീക്ഷണത്തിലുള്ളവർക്കായി ഇന്ന് മെഡിക്കൽ കോളജിൽ നിപ ട്രൂനാറ്റ് പരിശോധന നടത്തും.പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കും. പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയാൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കൺഫേർമേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കാൻ കഴിയും. അടിയന്തര സാഹചര്യം ഏകോപിപ്പിക്കുന്നതിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. 
 

Latest News