കുര്‍ബാനയിലെ മാറ്റം: ഇടയലേഖനം കത്തിച്ചു, ചൊവ്വര പള്ളിയില്‍ സംഘര്‍ഷം

കൊച്ചി- കാലടി ശ്രീമൂലനഗരം പഞ്ചായത്തിലെ ചൊവ്വര പ്രസന്നപുരം പള്ളിയില്‍ കുര്‍ബാനക്കിടയില്‍ പുരോഹിതന്‍ ഇടയലേഖനം വായിക്കവേ അള്‍ത്താരയില്‍ അതിക്രമച്ച് കയറി പള്ളി ഭാരവാഹി ഇടയലേഖനം (സര്‍ക്കുലര്‍) കത്തിച്ച് പ്രതിഷേധിച്ചു. പള്ളി കമ്മിറ്റി ഭാരവാഹി പാപ്പച്ചന്‍ ആത്തപ്പിള്ളിയാണ് ഇടവക വിശ്വാസികള്‍ നോക്കി നില്‍ക്കേ ഇടയ ലേഖനം കത്തിച്ചത്.
സംഭവം പള്ളിയില്‍ കുര്‍ബാനക്കിടയില്‍ ആയതിനാല്‍ വിശ്വസികള്‍ തമ്മില്‍ ചെറിയ സംഘര്‍ഷത്തിന് വഴിയൊരുക്കി. വികാരി ഫാദര്‍ തെലസ്റ്റിന്‍ ഇഞ്ചക്കല്‍, പള്ളി ട്രസ്റ്റിമാരായ മുളവരിക്കല്‍ യാക്കോബ്, ബിജു കൈതോട്ടുങ്കല്‍ എന്നിവര്‍ ചേര്‍ന്ന് പാപ്പച്ചനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചങ്കിലും ശ്രമങ്ങള്‍ വിഫലമായി.
സര്‍ക്കുലറിലെ കാര്യങ്ങളോട് വിയോജിപ്പുണ്ടങ്കിലും സര്‍ക്കുലര്‍ കത്തിച്ച നിലപാട് ശരിയായില്ലെന്നാണ് വിശ്വസികളുടെ അഭിപ്രായം.
ഞായറാഴ്ച രാവിലെ ഏഴിനുള്ള കുര്‍ബാനയിടയിലാണ് സംഭവം. ബിഷപ് ഹൗസില്‍നിന്നു ബിഷപ്പ് ആലഞ്ചേരി അയച്ചുകൊടുത്ത വിശ്വാസികള്‍ക്കു മാത്രമുള്ള ഇടയലേഖനം ആണ് കത്തിച്ചത്. മുകളിലുള്ള പിതാക്കന്‍മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച സിനഡ് തീരുമാനങ്ങള്‍ ഇടവക വിശ്വാസികളെ അറിയിക്കുക എന്ന തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നു വികാരി മാധ്യമങ്ങളോട് പറഞ്ഞു. കാലങ്ങളായി പുലര്‍ത്തി വന്ന വിശ്വാസങ്ങളില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ വിശ്വസികള്‍ പ്രകോപിതരാവുമെന്നത് സ്വാഭാവികം മാത്രമാണന്നും അത് താനെ അയഞ്ഞു കൊള്ളുമെന്നും വികാരി കൂട്ടിച്ചേര്‍ത്തു.
സീറോ മലബര്‍ സഭയിലെ വിശുദ്ധ കുര്‍ബാനയില്‍ വരുന്ന മാറ്റം വത്തിക്കാന്‍ സിനഡ്  ഗീകരിച്ചിരുന്നു.
നവംബര്‍ മാസത്തോടെ പുതുക്കിയ നിയമങ്ങള്‍ നിലവില്‍ വരും. വിശ്വാസികളോട് മുഖം തിരിഞ്ഞുനിന്ന് പുരോഹിതന്‍ നടത്തുന്ന ബലി കര്‍മ്മങ്ങളാണ് കാലങ്ങളായി പതിവ്. പുരോഹിതന്‍ ദേവാലയ അള്‍ത്താരക്ക് അഭിമുഖമായി കുര്‍ബാന ചൊല്ലണമെന്നാണ് പുതിയ തീരുമാനം.

 

Latest News