Sorry, you need to enable JavaScript to visit this website.

കോവിഡ് കാലത്ത് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ പ്രയത്‌നിച്ച അധ്യാപകരെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം- കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ട നില വന്നിട്ടും അദ്ധ്യയനം മുടങ്ങാതെ നമുക്കു മുന്നോട്ട് പോകാൻ സാധിച്ചത് അദ്ധ്യാപകരുടെ ആത്‌മാർത്ഥതയും കഠിനാദ്ധ്വാനവും കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
ഫേസ് ബുക്ക് കുറിപ്പ് വായിക്കാം

ഇന്ന് അദ്ധ്യാപക ദിനമാണ്. ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡണ്ടും പണ്ഡിതനും അധ്യാപകനുമായ ഡോ. എസ്. രാധാകൃഷ്ണൻ്റെ ആദരാർത്ഥമാണ് ഈ ദിനം ആചരിക്കുന്നത്. തൻ്റെ ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്നും, പകരം, വിദ്യാഭ്യാസത്തിൻ്റേയും അദ്ധ്യാപനത്തിൻ്റേയും പ്രാധാന്യം ജനങ്ങളിലേയ്ക്ക് പകരാനുള്ള അവസരമായി അതുപയോഗിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ഏതു നാടിൻ്റെ വികാസത്തിനും ഏറ്റവും അനിവാര്യമായ ഘടകങ്ങളിലൊന്നാണ് ആധുനിക വിദ്യാഭ്യാസം. അത് ഏറ്റവും മികച്ച രീതിയിൽ സാധ്യമാക്കുക എന്ന മഹത്തായ ഉത്തരവാദിത്വമാണ് അദ്ധ്യാപകർക്കുള്ളത്. അതുകൊണ്ടുതന്നെ ആധുനിക സമൂഹമെന്ന നിലയ്ക്ക് കേരളമാർജ്ജിച്ച മൂല്യങ്ങളുടേയും പുരോഗതിയുടേയും പിന്നിൽ അദ്ധ്യാപകർക്ക് നിർണായക പങ്കുണ്ട്. തങ്ങളിൽ നിക്ഷിപ്തമായ ആ സാമൂഹിക ഉത്തരവാദിത്വം മികവുറ്റ വിധത്തിൽ നിറവേറ്റുന്ന അദ്ധ്യാപകരോട് കേരള സമൂഹമാകെ കടപ്പെട്ടിരിക്കുന്നു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ട നില വന്നിട്ടും അദ്ധ്യയനം മുടങ്ങാതെ നമുക്കു മുന്നോട്ട് പോകാൻ സാധിച്ചത് അദ്ധ്യാപകരുടെ ആത്‌മാർത്ഥതയും കഠിനാദ്ധ്വാനവും കാരണമാണ്. വിദ്യാഭ്യാസം ഡിജിറ്റൽ മാദ്ധ്യമങ്ങളിലേയ്ക്ക് പറിച്ചു നട്ടപ്പോൾ അദ്ധ്യാപകരുടെ ജോലിഭാരം കൂടുന്ന സാഹചര്യമുണ്ടായി. പുതിയ അദ്ധ്യയന രീതി സ്വായത്തമാക്കാൻ അദ്ധ്യാപകർ തന്നെ വിദ്യാർത്ഥികളായി മാറേണ്ടി വന്നു. എന്നാൽ ഈ വെല്ലുവിളികളെല്ലാം മറികടന്നു നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ അവർക്കു സാധിച്ചു. അഭിമാനകരമായ നേട്ടമാണിത്. സംസ്ഥാനത്തെ എല്ലാ അദ്ധ്യാപകരേയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.
അറിവുകൾ പകർന്നു നൽകുന്നതോടൊപ്പം തന്നെ, മാനവികതയും, പുരോഗമനോന്മുഖതയും ഉയർത്തിപ്പിടിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന പ്രധാനപ്പെട്ട ഉത്തരവാദിത്തം അദ്ധ്യാപകർക്കുണ്ട്. വർഗീയതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിഴുതെറിഞ്ഞു ജനാധിപത്യബോധവും മാനവികതയും ശാസ്ത്രബോധവും ഉയർത്തിപ്പിടിക്കുന്ന തലമുറയെ വാർത്തെടുക്കേണ്ടതുണ്ട്. സ്വതന്ത്രചിന്തയും സർഗാത്‌മകതയും കൈമുതലായ മനുഷ്യൻ ആയിരിക്കണം വിദ്യാഭ്യാസത്തിൻ്റെ ഉത്പന്നമെന്ന ഡോ. എസ്. രാധാകൃഷ്ണൻ്റെ പ്രസക്തമായ നിരീക്ഷണം നമ്മൾ മറന്നുകൂടാ. വിദ്യാഭ്യാസത്തിൻ്റെ ഈ ഒരു വശം കൂടെ ഉൾക്കൊണ്ടു മുന്നോട്ടു പോകാൻ അദ്ധ്യാപക സമൂഹത്തിനു സാധിക്കണമെന്ന് പ്രത്യാശിക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധികം താമസിയാതെ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളിൽ നിന്നും ആർജ്ജിച്ച അനുഭവങ്ങളും അറിവുകളും ഭാവിയിൽ നമുക്ക് പുതിയ കരുത്തും ദിശാബോധവും പകരും. ഇപ്പോൾ അദ്ധ്യാപകർ നടത്തി വരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു നയിക്കാൻ സാധിക്കണം. ജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിൻ്റെ വളർച്ചയ്ക്ക് ഇന്ധനമായി മാറാൻ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കണം. അദ്ധ്യാപക സമൂഹത്തിന് എല്ലാ പിന്തുണയും സർക്കാർ ഉറപ്പു നൽകുന്നു. ഈ അദ്ധ്യാപക ദിനത്തിൽ കേരളത്തിലെ ഓരോ അദ്ധ്യാപകരേയും അഭിവാദ്യം ചെയ്യുന്നു. കേരളത്തിൻ്റെ പുരോഗതിയ്ക്കായി ആത്‌മാർത്ഥമായി നമുക്കേവർക്കും പ്രവർത്തിക്കാം.

Latest News