Sorry, you need to enable JavaScript to visit this website.

പോലീസ് ഓഫീസര്‍മാരെ ഹണിട്രാപ്പില്‍  കുടുക്കുന്ന സുന്ദരിയെ പൂട്ടാന്‍ കച്ചകെട്ടി പോലീസ്

കൊച്ചി- പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന യുവതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് ഹണിട്രാപ്പ് സുന്ദരിയുടെ വലയില്‍ അകപ്പെട്ടത്. ഇവരില്‍ മിക്കവര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമാകുകയും ചെയ്തു. ആലപ്പുഴ ജില്ലയിലെ ഒരു എസ്.ഐയ്ക്ക് ആറു ലക്ഷം രൂപയാണ് തട്ടിപ്പില്‍ നഷ്ടമായത്. പുതിയ ബാച്ചിലെ ചില എസ് ഐമാരാണ് ഏറ്റവും പുതിയതായി ഹണി ട്രാപ്പ് കുടുക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന വിവരം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. പല ഉദ്യോഗസ്ഥര്‍ക്കും ലക്ഷണങ്ങളും പതിനായിരങ്ങളും നഷ്ടമായി. എന്നാല്‍ കുടുംബജീവിതം തകരുമെന്ന ഭയം കാരണം ആരും പരാതിപ്പെട്ടാന്‍ തയ്യാറായില്ല. സമൂഹമാധ്യമങ്ങള്‍ വഴി പോലീസുകാരുമായി ചങ്ങാത്തം സ്ഥാപിക്കുകയും തട്ടിപ്പിന് ഇരയാക്കുകയും ചെയ്യുന്നതാണ് ഈ ഹണിട്രാപ്പ് രീതി. പരിചയപ്പെടുന്ന പോലീസുകാര്‍ വഴി കൂടുതല്‍ പോലീസുകാരിലേക്ക് ബന്ധം സ്ഥാപിക്കുകയാണ് യുവതി ചെയ്തിരുന്നത്.
പരിചയപ്പെടുന്ന പോലീസുകാരുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ യുവതി തന്നെ മുന്‍കൈ എടുക്കുകയും, പിന്നീട് ഗര്‍ഭിണിയാണെന്ന് അറിയിച്ച് പണം ആവശ്യപ്പെടുകയും ചെയ്യും. ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയോ, പോലീസുകാരുടെ താമസസ്ഥലത്ത് എത്തിയോ ഹോട്ടലില്‍ വെച്ചോ ആണ് യുവതി ശാരീരികബന്ധം പുലര്‍ത്തുന്നത്. ഈ ബന്ധം തുടരുകയും, പെട്ടെന്ന് ഒരു ദിവസം ഗര്‍ഭിണിയാണെന്ന വിവരം അറിയിക്കുകയും ഗര്‍ഭച്ഛിദ്രത്തിന് പണം ആവശ്യപ്പെടുകയും ചെയ്യുന്നു. അതിനു ശേഷം കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്യും. പ്രശ്നം ഒതുക്കി തീര്‍ക്കുന്നതിനായി ലക്ഷങ്ങളാണ് യുവതി ആവശ്യപ്പെടുന്നത്. ഇതോടെയാണ് കുരുക്കില്‍ അകപ്പെടുന്ന പോലീസുകാര്‍ വന്‍ തുക നല്‍കാന്‍ തയ്യാറാകുന്നത്.ഇതാദ്യമായല്ല, ഈ യുവതി പോലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കുന്നത്. കഴിഞ്ഞ വര്‍ഷവും യുവതി പോലീസുകാരെ ഹണിട്രാപ്പില്‍ പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇവരുടെ വലയില്‍ അകപ്പെട്ട ചില ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ താമസമാക്കിയ കൊല്ലം സ്വദേശിനിയായ യുവതിയാണ് പോലീസുകാരെ കൂട്ടത്തോടെ കുടുക്കിയത്.
തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സും, മറ്റൊരു യുവാവും യുവതിക്കൊപ്പമുണ്ടെന്നാണ് വിവരം. ആശുപത്രിയില്‍നിന്ന് യുവതി ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ട് സുഹൃത്ത് കൂടിയായ നഴ്സ് സംഘടിപ്പിച്ചു നല്‍കി. ഇത് കാട്ടിയാണ് യുവതി പോലീസുകാരില്‍ നിന്ന് പണം തട്ടിയെടുത്തത്. പണം നല്‍കാത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ പീഡന പരാതി നല്‍കുകയും ചെയ്തു. തിരുവനന്തപുരം നഗരത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ ഇവര്‍ ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഏതായാലും എത്രയും വേഗം ഇക്കാര്യത്തില്‍ അന്വേഷണം നടത്തി, യുവതിയെ കണ്ടെത്തി നടപടി എടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Latest News