Sorry, you need to enable JavaScript to visit this website.

സൗദി വനിതക്ക് പദ്മശ്രീ;  ഇന്ത്യ-സൗദി സൗഹൃദത്തിൽ നൂതനാധ്യായം

* അറബ് യോഗാ ഫൗണ്ടേഷൻ സ്ഥാപക; ആയുർവേദത്തിന്റെ പ്രചാരക 

ജിദ്ദ - ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്നലെ പ്രഖ്യാപിച്ച പദ്മ പുരസ്‌കാരങ്ങളിൽ ചരിത്രത്തിലാദ്യമായി ഒരു സൗദി വനിതയും. അറബ് യോഗാ ഫൗണ്ടേഷൻ സ്ഥാപകയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ നൗഫ് മുഹമ്മദ് അൽ മർവായ്ക്കാണ് പത്മശ്രീ ലഭിച്ചത്.
- അൽഹംദുലില്ലാഹ്.. വൈകിയാണ് വിവരമറിഞ്ഞത്. ഇന്ത്യ എന്റെ രണ്ടാം രാജ്യമാണ്. ഈ ബഹുമതി ഇന്ത്യക്കാർക്കാകെയും സൗദി അറേബ്യയിലെ ഇന്ത്യക്കാർക്കും ഞാൻ സമർപ്പിക്കുന്നു. പദ്മശ്രീ പുരസ്‌കാര വിവരം കൈമാറിയപ്പോൾ നൗഫ് മലയാളം ന്യൂസിനോട് പറഞ്ഞു. 
യോഗയും ആയുർവേദവുമാണ് തന്റെ ജീവിത ശൈലിയെ മാറ്റിമറിച്ചതെന്ന് കേരളത്തിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുള്ള നൗഫ് വ്യക്തമാക്കി.ജിദ്ദയിലെ ശാത്തി സ്ട്രീറ്റിൽ നൗഫ് സ്ഥാപിച്ചിരുന്ന സമാന്തര ചികിൽസയുടെ സൗദിയിലെ ആദ്യ കേന്ദ്രത്തിൽ എത്തുന്നവരിൽ അധികവും സൗദികളായിരുന്നു. ആയുർവേദത്തിന്റെ ആരോഗ്യ പുണ്യത്തെക്കുറിച്ച്് നൗഫ് അവരെ ബോധവതികളാക്കി. ഗൾഫ് യോഗാ അലയൻസ് എന്ന കൂട്ടായ്മയുടെ ഗൾഫ് മേഖലാ റീജനൽ ഡയറക്ടർ കൂടിയായ നൗഫ് സേവന നിരതയായി ഈ രംഗത്ത്് കൂടുതൽ സംഭാവനകൾ നൽകാനുള്ള തിരക്കിലാണ്. ആയുർവേദ ചികിൽസ തേടി കേരളത്തിലേക്ക് പോകുന്ന സൗദികളുടെ എണ്ണം വർധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇത്തരം കേന്ദ്രങ്ങൾ ഔദ്യോഗികാനുമതിയോടെ ഇവിടെ തന്നെ തുടങ്ങുന്നത് ആശാവഹമായിരിക്കുമെന്നും നൗഫ് വ്യക്തമാക്കി. ഔദ്യോഗികമായി യോഗാഭ്യാസത്തിനുള്ള അനുമതി സൗദി സർക്കാരിൽനിന്ന് ലഭിച്ചത് രണ്ടു മാസം മുമ്പാണ്. നൗഫിന്റെ കഠിന യത്‌നമാണ് ഇതിനു പിന്നിലുള്ളത്. 
അറബ് ആയോധന കലയയിൽ അതിവിദഗ്ധനും അറബ് മാർഷൽ ആർട്‌സ് ഫെഡറേഷന്റെ സ്ഥാപകനുമായ മുഹമ്മദ് അൽ മർവായിയുടെ മകളായ നൗഫ് ചെറുപ്പം തൊട്ടേ കളരിപ്പയറ്റ് പോലുള്ള കേരളീയ ആയോധന വിദ്യകളെക്കുറിച്ചും ഇന്ത്യൻ ചികിൽസാ രീതികളെക്കുറിച്ചും വായിച്ചറിഞ്ഞു. പല തവണ കേരളമടക്കം ഇന്ത്യയിലെ വിവിധ നഗരങ്ങൾ സന്ദർശിച്ചു. 
എൺപതുകളിൽ സൗദിക്കു പുറമെ തുനീഷ്യയിലും ഈജിപ്തിലും മുഹമ്മദ് അൽ മർവായ് ആയോധനകലാ പഠന കേന്ദ്രങ്ങൾ സ്ഥാപിച്ചു. ശ്വസന നിയന്ത്രണത്തിലൂടെ യോഗ പരിശീലിച്ചു തുടങ്ങിയ തന്നെ യോഗാസന രീതികളുടെ വൈവിധ്യം ആകർഷിച്ചു. ഇന്ത്യൻ ഗുരുവിന്റെ സാന്നിധ്യത്തിൽ യോഗയുടെ എല്ലാ പ്രാഥമിക രീതികളും ഒരു വർഷത്തിനകം പഠിക്കാൻ സാധിച്ചു.
പിതാവ് മുഹമ്മദ് അൽ മർവായ് സൗദി ആഭ്യന്തര മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥനാണ്. സ്വയം പ്രതിരോധ പദ്ധതിക്ക് 1990 ൽ കിംഗ് ഫഹദ് പുരസ്‌കാരം ലഭിച്ചിട്ടുള്ള പിതാവാണ് തന്റെ പദ്ധതികളുടെ പിന്നിലെ ഏറ്റവും വലിയ ശക്തിയെന്ന് നൗഫ് ചൂണ്ടിക്കാട്ടി. 
കേരളത്തെയും മലയാളികളെയും ഏറെ ഇഷ്ടപ്പെടുന്ന നൗഫിന്റെ മറ്റു കേരള ഇഷ്ടങ്ങൾ ഇവയൊക്കെയാണ്: കലർപ്പില്ലാത്ത കേരളീയ ഭക്ഷണം (അച്ചാറും പപ്പടവും നിർബന്ധം), മലയാളി മങ്കമാരുടെ നാടൻ വേഷവിധാനം, ശാസ്ത്രീയ സംഗീതം, കഥകളി, ഭാരതപ്പുഴ.

 


 

Latest News