കോട്ടയം- സുഹൃത്തിന്റെ അമ്മയുടെ ചിത്രം മോർഫ് ചെയ്ത് നഗ്്‌ന ചിത്രമുണ്ടാക്കി പണം വാങ്ങി നിരവധി പേർക്ക് കൈമാറിയ യുവാവ് അറസ്റ്റിൽ. പാലാ വള്ളിച്ചിറ മണലേൽപ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പിൽ ജയ്‌മോൻ (20) ആണ് പിടിയിലായത്. ഒരു വർഷമായി ഇയാൾ ഒളിവിലായിരുന്നു. സുഹൃത്തിന്റെ മാതാവിന്റെ ചിത്രങ്ങൾ അവരറിയാതെ ക്യാമറയിലും മൊബൈൽ ഫോണിലും പകർത്തി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്‌നഫോട്ടോകളാക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയാണ് ഇയാൾ ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ എം.ഡി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം തെങ്ങണയിലെ ബന്ധുവീട്ടിൽനിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ടെലഗ്രാം, ഷെയർ ചാറ്റ് എന്നീ സമൂഹമാധ്യമങ്ങളിൽ സുഹൃത്തിന്റെ അമ്മയുടെ പേരിൽ അവരുടെ യഥാർഥ ചിത്രങ്ങൾ ചേർത്തു വ്യാജ അക്കൗണ്ടുകൾ പ്രതി തയാറാക്കി. അപരിചിതരായ ആളുകളോടു സ്ത്രീയാണെന്ന രീതിയിൽ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കുകയും സെക്‌സ് ചാറ്റ് നടത്തുകയും ചെയ്യും. സ്ത്രീയാണെന്നു കരുതി നഗ്‌നഫോട്ടോകൾ ആവശ്യപ്പെടുമ്പോൾ പണം നൽകിയാൽ കാണിക്കാം എന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്. തുടർന്ന് പലർക്കും ഗൂഗിൾ പേ അക്കൗണ്ട് അയച്ചു പണം വാങ്ങിയ ശേഷം മോർഫ് ചെയ്ത ചിത്രങ്ങൾ കൈക്കലാക്കി.