മാധ്യമങ്ങളും സോഷ്യല്‍മീഡിയയും; ചീഫ് ജസ്റ്റിസിന്റെ സുപ്രധാന നിരീക്ഷണം

ന്യൂദല്‍ഹി- മാധ്യമങ്ങളില്‍ ഒരു വിഭാഗം എല്ലാം വര്‍ഗീയവല്‍ക്കരിക്കുകയാണെന്നും ഇത് ആത്യന്തികമായി രാജ്യത്തിന് മോശം പേരാണ് സമ്മാനിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ.
കോവിഡ് വ്യാപനത്തെ ദല്‍ഹി നിസാമുദ്ദീനില്‍ ചേര്‍ന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതിനെതിരായ പരാതികളില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.
ഈ രാജ്യത്തെ എല്ലാ സംഗതികളും ഒരു വിഭാഗം മാധ്യമങ്ങള്‍ വര്‍ഗീയ കണ്ണിലൂടെ കാണുന്നതാണ് പ്രശ്‌നം. ഫലമായി രാജ്യത്തിന് മോശം പേര് കൈവരുന്നു- മൂന്നംഗ ഡിവിഷന്‍ ബെഞ്ചിന് നേതൃത്വം നല്‍കിയ ചീഫ് ജസ്റ്റിസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ വേദികള്‍ക്കും ഉത്തരവാദിത്തമില്ലെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. ശക്തരായ ആളുകള്‍ പരാതി നല്‍കിയാല്‍ മാത്രമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പ്രതികരിക്കുന്നത്. ഉള്ളടക്കത്തെ കുറിച്ച് സാധാരണക്കാര്‍ പരാതി നല്‍കിയാല്‍ അവഗണിക്കപ്പെടുന്നു.
വെബ്‌സൈറ്റുകളെ നിയന്ത്രിക്കാന്‍ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് 2021 ലെ ഐ.ടി നിയമത്തെ കുറിച്ച് കോടതിയുടെ ശ്രദ്ധ ക്ഷണിച്ചു.

 

Latest News