Sorry, you need to enable JavaScript to visit this website.

സ്പ്രിംഗ്ളര്‍ വിഷയത്തിൽ പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞു-രമേശ് ചെന്നിത്തല

തിരുവനന്തപുരം- സ്പ്രിംഗ്‌ളർ വിഷയത്തിൽ ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരുന്നു എന്ന് മാധവൻ നമ്പ്യാർ കമ്മിറ്റിയിൽ കൂടി തെളിഞ്ഞുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ വെള്ള പൂശാൻ ശ്രമിച്ചെങ്കിലും അന്നത്തെ പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയാണെന്ന് റിപ്പോർട്ടിൽ കൂടി പുറത്തു വന്നിരിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ചട്ടങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഒരു അമേരിക്കൻ കമ്പനിക്ക് വേണ്ടി നടത്തിയ ഇടപാടുകളായിരുന്നു സ്പ്രിംഗ്ലറിൽ എന്ന് ഈ കമ്മിറ്റിക്കും സമർത്ഥിക്കേണ്ടി വന്നു. 
നടപടിക്രമങ്ങൾ പാലിക്കാതെയും ഡാറ്റാ സുരക്ഷ ഉറപ്പു വരുത്താതെയും തന്നിഷ്ട പ്രകാരമാണ് ശിവശങ്കർ കാര്യങ്ങൾ ചെയ്തത് എന്നത് ഉദ്യോഗസ്ഥ സമിതിയും ശരിവെച്ചിരിക്കുന്നു. എന്നാൽ കൗതുകകരമായ കാര്യം ശിവശങ്കർ കുറ്റക്കാരനല്ല എന്നതാണ്. ശിവശങ്കറിനെ മാത്രമല്ല മുഖ്യമന്ത്രിയെ കൂടി രക്ഷിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ശശിധരൻ നായർ കമ്മിറ്റി റിപ്പോർട്ടിൽ കൂടി പുറത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും? 
കോവിഡിന്റെ മറവിൽ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്‌ളറിന് വിറ്റ നടപടിയാണ് അന്നത്തെ പ്രതിപക്ഷം പുറത്തു കൊണ്ടു വന്നത്. ഇതിനെ പറ്റി അന്വേഷിക്കാൻ ഒരു യോഗ്യതയും ഇല്ലാത്ത ഒരു സമിതിയാണ് ശശിധരൻനായർ സമിതി. ഇന്ത്യയിലെ തന്നെ ഐടി സെക്രട്ടറിയായിരുന്നു മാധവൻ നമ്പ്യാരും ലോക പ്രശസ്തനായ ഐടി വിദഗ്ദൻ ഗുൽഷൻ റായും കൊടുത്ത റിപ്പോർട്ടിനെ അട്ടിമറിച്ചു കൊണ്ട് തങ്ങൾക്ക് വേണ്ടി മംഗളപത്രമെഴുതുന്ന ഒരു സമിതിയെ വെച്ച് അന്വേഷണം നടത്തി വെള്ള പൂശുന്ന ഈ നടപടി അങ്ങേയറ്റത്തെ പ്രതിഷേധാർഹമായ കാര്യമാണ്. ശശിധരൻ നായർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്നും ഇതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
 

Latest News