മദ്യലഹരിയില്‍ ബന്ധുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍

അഭിലാഷ്

ബത്തേരി-മദ്യലഹരിയില്‍ തര്‍ക്കത്തിനിടെ കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജീവന്‍ (50) കൊല്ലപ്പെട്ട കേസില്‍ ബന്ധുവും കേണിച്ചിറ ടൗണിലെ ഓട്ടോ ഡ്രൈവറുമായ വളാഞ്ചേരി മാങ്ങോട്ടില്‍ അഭിലാഷിനെ (37) അറസ്റ്റു ചെയ്തു. വെട്ടേറ്റു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഭിലാഷിനെ ഡിസ്ചാര്‍ജ് ചെയ്തതിനു പിന്നാലെയാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 21 രാത്രി പത്തരയോടെയാണ് സജീവന്‍ കൊല്ലപ്പെട്ടത്. വൈകുന്നേരം ആറരയോടെ ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും വഴക്കിടുകയും ചെയ്തിരുന്നു. രാത്രി അഭിലാഷിന്റെ വീടിനു സമീപം റോഡില്‍ വീണ്ടും ഉണ്ടായ വഴക്കിനിടെയാണ് പരസ്പരം വെട്ടിയത്. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് സജീവനെ വെട്ടിയ വിവരം അഭിലാഷ് വെളിപ്പെടുത്തിയത്. ഇക്കാര്യം ഒപ്പമുണ്ടായിരുന്നവര്‍ ഫോണ്‍ സന്ദേശത്തിലൂടെ അറിയിച്ചതിനെത്തുടര്‍ന്നു നാട്ടുകാര്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് രക്തംവാര്‍ന്നു അവശനിലയില്‍ സജീവനെ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മരണം.

 

Latest News