Sorry, you need to enable JavaScript to visit this website.

VIDEO ആദിവാസി യുവാവിനെ പിക്കപ്പില്‍ കെട്ടിവലിച്ചു കൊന്നു; മോഷണം ആരോപിച്ച് ആള്‍കൂട്ട മര്‍ദനവും

ഭോപാല്‍- മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും പിന്നീട് ട്രക്കിനു പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ച് കൊലപ്പെടുത്തുകയും ചെയ്തു. മോഷണം നടത്തി എന്നാരോപിച്ചാണ് ഒരു സംഘം ആളുകള്‍ 45കാരനെ ക്രൂരമായി മര്‍ദിച്ചത്. പീഡനങ്ങള്‍ക്കു ശേഷം ഇവര്‍ തന്നെ പോലീസിനെ വിളിച്ച് മോഷ്ടാവിനെ പിടികൂടിയെന്ന വിവരം നല്‍കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും നീമച്ച് ജില്ലാ ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിച്ചിരുന്നു. ബനഡ സ്വദേശിയായ കനയ്യലാല്‍ ഭീല്‍ ആണ് മരിച്ചത്.

കനയ്യയെ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ ശേഷമാണ് പിക്കപ്പിനു പിന്നില്‍ കെട്ടിവലിച്ചത്. വെറുതെ വിടൂ എന്ന് നിലവിളിച്ചെങ്കിലും അക്രമികള്‍ ക്രൂരത തുടര്‍ന്നു. സംഭവത്തില്‍ പ്രതികളായ എട്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നാലു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 

നീമച്ചിലെ ജേഠിയയില്‍ വ്യാഴാഴ്ചയാണ് നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. കനയ്യയെ ചെരിപ്പൂരി അടിക്കുന്നതും തെറിവിളിക്കുന്നതും പിക്കപ്പില്‍ കെട്ടിവലിക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇതോടെ ജനരോഷം ഉണ്ടായി. പ്രതിപക്ഷവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

Latest News