Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്‌ലാം അധികാരവും കലഹങ്ങളുമല്ല 

ഇസ്‌ലാം എന്ന പദത്തിന്റെ ആശയം സമാധാനത്തിലൂന്നിയ ദൈവിക സമർപ്പണം എന്നാണ്. ദൈവഹിതമനുസരിച്ച് സമർപ്പണ ഭാവത്തോടെയും സമാധാനത്തോടെയും ഭൂമിയിൽ ജീവിക്കുക എന്നാണ് അതിന്റെ വിവക്ഷ. എല്ലാം വെട്ടിപ്പിടിക്കാനുള്ള മോഹം മനുഷ്യരിൽ സ്വാർത്ഥത വർധിപ്പിക്കുകയും സമർപ്പണത്തെയും സമാധാനത്തെയും തല്ലിക്കെടുത്തുകയും ചെയ്യുന്നു. സമർപ്പണ ഭാവമാണ് മനുഷ്യരിൽ വിനയവും  സൽസ്വഭാവവും വളർത്തുന്നത്.  നേതൃമോഹവും അധികാരത്തിനായുള്ള കടിപിടികളും അതുകൊണ്ടു തന്നെ ഇസ്‌ലാം വിലക്കുകയും ചെയ്തു. ഒരു സമൂഹത്തിന്റെ നേതൃത്വം ഉത്തരവാദിത്തത്തോടെ നിർവഹിക്കേണ്ട ഉന്നതമായ കർത്തവ്യമാണെന്ന് പ്രവാചകൻ അനുയായികളെ പഠിപ്പിക്കുകയും ചെയ്തു. 
സമചിത്തതയോടെ, അവധാനതയോടെ, ഭരണീയർക്ക് സ്‌നേഹവും സുരക്ഷിതത്വവും ഉറപ്പു വരുത്തി, പ്രദേശത്തിന്റെ ഭൗതികമായ പുരോഗതിക്കും വികസനത്തിനും വേണ്ടി പ്രവർത്തിച്ച്, ജനങ്ങളുടെ ധാർമികമായ നിലവാരങ്ങൾ ഉയർത്താനുള്ള പദ്ധതികൾ നടപ്പിൽ വരുത്തിയാണ് അധികാരത്തിന്റെ നന്മകൾ ജനങ്ങൾക്ക് പകർന്നു നൽകേണ്ടത്. അധികാരത്തിന് ആവശ്യം പക്വതയുള്ള നേതൃത്വത്തെയാണ്. ക്ഷമയും തീരുമാനമെടുക്കാനുള്ള കഴിവുമുള്ള ഉന്നത കാഴ്ചപ്പാടുള്ളവരിൽ മാത്രമേ നേതൃത്വം എന്ന മഹനീയ ഗുണം കാണപ്പെടുകയുള്ളൂ. അതുകൊണ്ടാണ് പ്രവാചകൻ (സ്വ) അബൂദർറി (റ) നോട് ഇങ്ങനെ പറഞ്ഞത്: 'അബൂദർറ്, താങ്കളെ ഞാൻ ദുർബലനായി കാണുന്നു. നേതൃത്വവും അധികാരവും ഒരു വലിയ അമാനത്താണ്. ശരിയായ വിധത്തിൽ സൂക്ഷ്മമായി കൈകാര്യം ചെയ്യാത്തവർക്ക് അത് അന്ത്യനാളിൽ നിന്ദ്യതയും ഖേദവുമായിരിക്കും സമ്മാനിക്കുക.' (മുസ്‌ലിം 1825). അധികാരം അതീവ സൂക്ഷ്മതയോടെ നിർവഹിക്കേണ്ട ഉത്തരവാദിത്തമാണെന്ന് ചുരുക്കം. 
ഭൂമിയുടെ അധികാരം ആർക്കു നൽകണമെന്നത് ദൈവനിശ്ചയ പ്രകാരമാണ് നടക്കുന്നത്. അധികാരം നൽകപ്പെട്ടു എന്നതുകൊണ്ട് ഒരാളും മഹാനാകുന്നില്ല. അധികാരം നൽകപ്പെട്ട ശേഷം അധികാരത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്ന പരീക്ഷണത്തിൽ വിജയിക്കുമ്പോൾ മാത്രമേ ഏതൊരു അധികാരിയും സ്രഷ്ടാവിന്റെ മുമ്പിൽ കേമനായിത്തീരുകയുള്ളൂ. ഖുർആൻ പറയുന്നു: 'പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവർക്ക് നീ ആധിപത്യം നൽകുന്നു. നീ ഉദ്ദേശിക്കുന്നവരിൽ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു.' (3:26).  വിശ്വാസിയെന്നോ അവിശ്വാസിയെന്നോ ഉള്ള പരിഗണനകളല്ല, ദൈവഹിതം അനുസരിച്ച് മാത്രമാണ് അധികാരം നൽകപ്പെടുന്നത് എന്നാണ് ഈ വചനം നൽകുന്ന ഖുർആനിക വീക്ഷണം. ലോകത്ത് അധികാരം നൽകപ്പെട്ട പല ഭരണാധികാരികളും സ്വേഛാധിപതികളും ജനദ്രോഹികളുമായിരുന്നുവല്ലോ. നംറൂദ്, ഫിർഔൻ, ഹാമാൻ തുടങ്ങി ഖുർആൻ വിവരിക്കുന്ന ഭരണാധികാരികളും ആധുനിക ലോകത്ത് അറിയപ്പെടുന്ന ഹിറ്റ്‌ലർ, മുസോളനി, സ്റ്റാലിൻ, പോൾ പോട്ട് തുടങ്ങിയവരും അധികാര ലഹരിയിൽ താണ്ഡവമാടിയ   ഭരണാധികാരികളാണ്. 
ഏറ്റവും നന്നായി, ജനങ്ങളെ സേവിച്ച്, അവർക്കിടയിൽ വിവേചനം കൽപിക്കാതെ ഭരണം നടത്തിയവരും ചരിത്രത്തിൽ കഴിഞ്ഞുപോയിട്ടുണ്ട്. അവരുടെ മതമോ വർഗമോ വ്യത്യസ്തമായിരിക്കാം. പക്ഷേ നൽകപ്പെട്ട ഉത്തരവാദിത്തം പക്ഷപാതിത്വമില്ലാതെ നിർവഹിക്കാൻ അവർ ശ്രമിച്ചിട്ടുണ്ട്. പ്രവാചക കാലത്ത് മക്കയിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന പ്രവാചകാനുയായികൾ അന്ന് അഭയകേന്ദ്രമായി തെരഞ്ഞെടുത്തത് ക്രിസ്ത്യൻ രാജാവായ നജ്ജാശി ഭരിച്ചിരുന്ന അബ്‌സീനിയയായിരുന്നു. അവിടെയെത്തിയ മുസ്‌ലിം സംഘത്തിലെ പ്രമുഖയായിരുന്ന ഉമ്മുസലമ (റ) അതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: 'ഞങ്ങൾക്ക് വേണ്ടി നജ്ജാശി എല്ലാം ചെയ്തു തന്നു. ഞങ്ങളുടെ മതവും വിശ്വാസവും അദ്ദേഹം സംരക്ഷിച്ചു. ഞങ്ങൾക്ക് വിഷമകരമാവുന്ന ഒന്നും ഞങ്ങൾക്ക് കേൾക്കേണ്ടി വന്നില്ല. ഞങ്ങൾ നിർഭയം ഏകദൈവത്തെ ആരാധിച്ചുവന്നു.' (ഇബ്‌നു ഹിശാം പേജ് 360). ജനങ്ങളോടുള്ള ഉത്തരവാദിത്തം നിർവഹിക്കുന്ന അധികാരം നൽകപ്പെട്ട ഒരു ഭരണാധികാരിയുടെ സവിശേഷ ഗുണങ്ങളാണ് ഉമ്മുസലമ വിവരിച്ചത്. 
ജീവിക്കുന്ന പ്രദേശത്തിന്റെ അധികാരം ലഭ്യമാക്കാനുള്ള പ്രയത്‌നമായിരുന്നില്ല പ്രവാചകന്മാർ നിർവഹിച്ചിരുന്നത്. പ്രവാചകത്വത്തെ അധികാരം പിടിച്ചടക്കാനുള്ള ഒരു ഉപകരണമായി അവരാരും കണ്ടില്ല. ലോകത്ത് കഴിഞ്ഞുപോയ പ്രവാചകരിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് അധികാരം ലഭിച്ചിരുന്നത്. അധികാരം ലഭിച്ച സന്ദർഭങ്ങളിലൊക്കെയും അവർ നീതിപൂർവം ഭരണം നടത്തി. യൂസുഫ് നബി വിശ്വാസിയല്ലാത്ത ഒരു രാജാവിന്റെ കീഴിൽ മന്ത്രിയായി പ്രവർത്തിച്ചു. ദാവൂദ്, സുലൈമാൻ തുടങ്ങിയ പ്രവാചകന്മാർക്ക് അധികാരം ലഭിച്ചിരുന്നു. സത്യവും ധർമവും നീതിയും നടപ്പാക്കിയ ചരിത്രമായിരുന്നു അവരുടേത്. അവർ സ്വേഛാധിപതികളോ ജനദ്രോഹികളോ ആയില്ല. 
മുഹമ്മദ് നബി (സ്വ) പ്രവാചകത്വം ലഭിച്ച ശേഷം പ്രബോധന പ്രവർത്തനങ്ങളിലായിരുന്നു കേന്ദ്രീകരിച്ചത്. മക്കയുടെയും സമീപ പ്രദേശങ്ങളുടെയും അധികാരം നൽകാമെന്ന് ഖുറൈശികൾ പറഞ്ഞിട്ടു പോലും അദ്ദേഹം കൂട്ടാക്കിയില്ല. ചെങ്കോലും കിരീടവുമല്ല, മറിച്ച് തന്റെ ദൗത്യം പ്രവാചകത്വമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അധികാരം ആഗ്രഹിക്കാതെ കടന്നുവരേണ്ടതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. ജനങ്ങളുടെ അംഗീകാരം ലഭിക്കുമ്പോൾ മാത്രമാണ് അധികാരം സ്വാഭാവികമായും വന്നുചേരുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. 'ജനങ്ങൾ സ്‌നേഹിക്കുന്നവരും ജനങ്ങളെ സ്‌നേഹിക്കുന്നവരുമാവണം അധികാരികൾ' എന്ന അദ്ദേഹത്തിന്റെ വചനം ഇതാണ് സൂചിപ്പിക്കുന്നത്. മക്കയിൽ പീഡിതനായി കഴിയുമ്പോഴും മദീനയിൽ ഒരു സമൂഹത്തിന് നേതൃത്വം നൽകി കഴിയുമ്പോഴും മക്കയടക്കമുള്ള മണ്ണിന്റെ അധികാരം അദ്ദേഹം ലക്ഷ്യമാക്കിയിരുന്നതായി കാണാൻ കഴിയില്ല. എന്നാൽ പിറന്ന മണ്ണായ മക്കയിലേക്ക് മടങ്ങാനും അവിടെ ജീവിക്കാനുമുള്ള ഉൽക്കടമായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ഹുദൈബിയ സന്ധിയിലൂടെ മക്കയിലേക്ക് പ്രവാചകൻ പ്രവേശിക്കുമ്പോൾ മക്ക സ്വാഭാവികമായും പ്രവാചകനെ അംഗീകരിക്കുകയായിരുന്നു. അവിടെയുള്ള ഒരാളെപ്പോലും അദ്ദേഹം ദ്രോഹിച്ചില്ല. പ്രവാചകനെ ദ്രോഹിച്ചവരോട് പ്രതികാരം വീട്ടിയില്ല. 'ഇന്ന് നിങ്ങളുടെ മേൽ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരട്ടെ.' (12:92) എന്ന യൂസുഫ് നബിയുടെ മാർഗമാണ് മുഹമ്മദ് നബിയും സ്വീകരിച്ചത്. എല്ലാവർക്കും അവരുടെ സ്വാതന്ത്ര്യം അനുവദിച്ചു. 'ത്വുലഖാഅ്' (സ്വതന്ത്രർ), 'ഉതഖാഅ്' (മോചിതർ) തുടങ്ങിയ പദങ്ങളിലൂടെയാണ് ചരിത്രം അവരെ രേഖപ്പെടുത്തിയിട്ടുള്ളത്. 
ഇസ്‌ലാം സംവദിക്കുന്നത് മനസ്സുകളോടാണ്. വ്യവസ്ഥിതികളുടെ മാറ്റത്തിലൂടെയല്ല, മനഃസ്ഥിതികളുടെ മാറ്റത്തിലൂടെയാണ് ഏതൊരു വ്യക്തിക്കും മതംമാറ്റം ഉണ്ടാവേണ്ടത് എന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. മനംമാറ്റത്തിലൂടെ ഒരു വ്യക്തിയിൽ ഉണ്ടാവുന്ന മാറ്റമായിരിക്കണം മതംമാറ്റം. മതം അടിച്ചേൽപിക്കാൻ പാടില്ല എന്ന് ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 'ലാ ഇക്‌റാഹ ഫിദ്ദീൻ' അഥവാ മതത്തിന്റെ പേരിൽ ബലാത്കാരമില്ല എന്ന ഖുർആനിക ആശയം വളരെ പ്രസിദ്ധമാണ്. അതിനുള്ള കാരണം, ഖുർആൻ തുടർന്നുകൊണ്ടു പറയുന്നത് 'സൻമാർഗം ദുർമാർഗത്തിൽ നിന്ന് വ്യക്തമായി വേർതിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു' (2:256) എന്നതാണ്. സന്മാർഗം തിരിച്ചറിഞ്ഞ ഒരാൾ സ്വയം അംഗീകരിച്ച് അത് സ്വീകരിക്കുകയാണ് വേണ്ടത് എന്നർത്ഥം. 'ആർ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നുവോ അവൻ വിശ്വസിക്കട്ടെ, ആർ അവിശ്വസിക്കാൻ ഇഷ്ടപ്പെടുന്നുവോ അവൻ അവിശ്വസിക്കട്ടെ'  (18:29) എന്ന വചനം അഭിപ്രായ സ്വാതന്ത്ര്യത്തെ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ അധികാരത്തെ മതംമാറ്റത്തിനുള്ള ഉപകരണമായി സ്വീകരിക്കുന്നത് അനുവദനീയമല്ല. മഹാനായ അബൂബക്കർ സിദ്ദീഖ് (റ) ഖലീഫയായിരുന്നപ്പോൾ സേനാനായകനായിരുന്ന ഉസാമത്ത് ബിൻ സൈദിന് നൽകിയ ഉപദേശങ്ങളിൽ മറ്റൊരു പ്രദേശത്ത് കടന്നുചെല്ലുമ്പോൾ ആശ്രമങ്ങളിൽ ആരാധനകളിൽ കഴിയുന്നവരെ ശല്യം ചെയ്യരുതെന്ന് പ്രത്യേകം പറയുന്നുണ്ട്. ഒരു വിഭാഗത്തിന്റെയും സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടല്ല അധികാരം സ്ഥാപിക്കേണ്ടത് എന്ന സന്ദേശമാണ് ഇത് നൽകുന്നത്. 
ലോകത്ത് ഇസ്‌ലാമിന്റെ പേര് ഉപയോഗപ്പെടുത്തി പല വിഭാഗങ്ങളും അധികാരം പിടിച്ചടക്കുകയും അതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. സമാധാനത്തിന്റെയും സമർപ്പണത്തിന്റെയും ദർശനമായ ഇസ്‌ലാമിന്റെ സുന്ദര മുഖത്ത് വ്രണങ്ങൾ സൃഷ്ടിക്കുകയാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്. ശത്രുക്കളോടാണെങ്കിൽ പോലും മനുഷ്യത്വപരമായ സമീപനം പുലർത്തണമെന്ന് പഠിപ്പിച്ച ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ കാറ്റിൽ പറത്തുകയാണ് അവർ ചെയ്യുന്നത്. സ്വന്തം രാജ്യത്തെ സാധാരണക്കാരായ ജനങ്ങളോട് പോലും ക്രൂരമായ സമീപനം വെച്ചുപുലർത്തുന്ന ഇക്കൂട്ടർ ഇസ്‌ലാമിനെ പ്രതിക്കൂട്ടിൽ കയറ്റുന്നു. അറബ് മണ്ണിൽ കലഹിച്ചിരുന്ന ഗോത്രങ്ങളെ ഒരു ചരടിൽ കോർത്ത മുത്തുമണികളെപ്പോലെയാക്കി തീർക്കുകയാണ് പ്രവാചകൻ ചെയ്തിരുന്നതെങ്കിൽ ഇവർ അധികാര ഭ്രാന്ത് തലക്ക് പിടിച്ച് പരസ്പരം കലഹിക്കുകയാണ് ചെയ്യുന്നത്. 
അധികാരത്തിലെത്തുന്നവർ അവിടെയുള്ള ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. അബൂബക്‌റിന്റെയും ഉമറിന്റെയുമെല്ലാം ചരിത്രങ്ങളിൽ അവർ ജനങ്ങൾക്ക് വേണ്ടി നൽകിയ ത്യാഗനിർഭരമായ പ്രവർത്തനങ്ങളാണ് തിളങ്ങി നിൽക്കുന്നത്. രാഷ്ട്രം എന്നാൽ ഒരു പ്രത്യയശാസ്ത്രമല്ല. അതൊരു മതവുമല്ല. മറിച്ച്, രാഷ്ട്രം പ്രതിനിധാനം ചെയ്യുന്നത് അവിടുത്തെ ജനങ്ങളാണ്. ഓരോ മനുഷ്യന്റെയും മൗലികമായ അവകാശങ്ങളെ സംരക്ഷിച്ചുകൊണ്ടും അവരുടെ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങൾ ആസൂത്രണം ചെയ്തും രാഷ്ട്രത്തിന്റെ വികസനം ലക്ഷ്യമാക്കിയും പ്രവർത്തിക്കുകയാണ് അധികാരത്തിലെത്തുന്നവർ ചെയ്യേണ്ടത്. ഇസ്‌ലാമിക വിശ്വാസവും സംസ്‌കാരവും മുറുകെപ്പിടിച്ചുകൊണ്ട് ഒരു രാജ്യത്തിന്റെ കുഞ്ചിക സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ മാതൃകയുണ്ട്. ജനങ്ങൾ കലഹങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കാതെ, ആഭ്യന്തര സുരക്ഷിതത്വത്തിന് ഊന്നൽ നൽകി, തീവ്രവാദത്തെയും ഭീകരവാദത്തെയും ഇല്ലായ്മ ചെയ്ത് സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുവാനാണ് മാതൃകായോഗ്യരായ മുസ്‌ലിം രാജ്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ലോകത്തെ വിവിധ മതസ്ഥരായ ആളുകൾക്ക് സന്ദർശിക്കുവാനും ജോലി ചെയ്യുവാനും സമ്പാദിക്കുവാനുമുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് മുഹമ്മദ് നബി (സ്വ) ആഹ്വാനം ചെയ്തിട്ടുള്ളത്. 'അല്ലാഹുവേ എന്റെ സമൂഹത്തിന്റെ വല്ല കാര്യവും ഒരാൾ ഏറ്റെടുത്തിട്ട് അവരെ അയാൾ കഷ്ടപ്പെടുത്തിയാൽ അവനും നീ കഷ്ടത നൽകേണമേ, എന്റെ സമൂഹത്തിന്റെ വല്ല കാര്യവും ഏറ്റെടുത്തിട്ട്  അവരോട് സൗമ്യമായി വർത്തിക്കുന്നവനോട് നീ സൗമ്യത കാണിക്കേണമേ.' (മുസ്‌ലിം 1828) എന്ന പ്രവാചകന്റെ പ്രാർത്ഥന ഓരോ ഭരണാധികാരിയും ഓർത്തുവെക്കേണ്ടതാണ്.
 

Latest News