Sorry, you need to enable JavaScript to visit this website.

നല്ല പാക്കേജുണ്ടാകും, കരിപ്പൂര്‍ വിമാനത്താവള വികസനത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റുമെന്ന് മന്ത്രി

മലപ്പുറം-കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കലില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള സൗഹാര്‍ദ്ദവും അനുകൂലപരവുമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ.രാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റുമെന്നും ആരെയും ഇറക്കിവിടില്ലെന്നും മന്ത്രി വ്യക്തമാക്കി. വിമാനത്താവള വികസനത്തിനായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് നല്ല പാക്കേജുണ്ടാകും. ആശയകുഴപ്പങ്ങള്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ കൂടി മുന്‍ കൈയ്യെടുത്ത് പരിഹരിക്കാവുന്ന മാനസികാവസ്ഥയിലേക്ക് കാര്യങ്ങള്‍ ഇപ്പോള്‍ എത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ആധികാരികമല്ലാത്ത അഭിപ്രായ പ്രകടനങ്ങള്‍ നടത്തി പാവപ്പെട്ട ജനങ്ങളെ ആശങ്കയിലാക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വിഷയത്തില്‍ കൃത്യവും വ്യക്തവുമായ തീരുമാനമെടുക്കാന്‍ അടുത്ത ആഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ഈ യോഗത്തില്‍ കൃത്യമായ പ്രാഥമികവും പ്രായോഗികവുമായ അഭിപ്രായം പറയാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തില്‍ ജനപ്രതിനിധികളുമായും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും കൂടിയാലോചന നടത്തി പ്രശ്‌ന പരിഹാരത്തിന് തീരുമാനങ്ങളെടുക്കും. എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നതിന് അനുസരിച്ച ഭൂമി ഏറ്റെടുക്കലാണ് സര്‍ക്കാറിന്റെ ചുമതല. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശീയപാത വികസനത്തിനായി നല്ല നിലയില്‍ ഭൂമി ഏറ്റെടുത്ത് നല്‍കാനായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദൈനംദിന കോവിഡ് പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. നല്ല നിലയില്‍ തന്നെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.  കേന്ദ്ര സര്‍ക്കാറും ആരോഗ്യ വിദഗ്ധരുടെയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കുന്നത്. സംയമനം പാലിച്ചും വ്യക്തി ബോധം പുലര്‍ത്തിയും കോവിഡിനെ ഒറ്റക്കെട്ടായി നേരിടുകയേ നിവൃത്തിയുള്ളൂ. ആരോഗ്യ രംഗത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിന് മാതൃകയാണ്. അതില്‍ മാറ്റമൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

 

 

Latest News