കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്  അല്ലാഹുവും രാമനും തമ്മിലെന്ന് ബി.ജെ.പി എം.എല്‍.എ

മംഗളൂരു- കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ വര്‍ഗീയത ആളിക്കത്തിച്ച് ബി.ജെ.പി നോതക്കള്‍. കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയ്ക്കു പിന്നാലെ വര്‍ഗീയ വിഷം ചീറ്റി മറ്റൊരു ബി.ജെ.പി  നേതാവ് കൂടി രംഗത്തെത്തി.

തെരഞ്ഞെടുപ്പ് നടക്കുന്നത് അല്ലാഹുവും ശ്രീരാമനും തമ്മിലാണ്. അല്ലാഹു ജയിക്കണോ അതോ ശ്രീ രാമന്റെ സുഹൃത്ത് ജയിക്കണോ എന്നു ഹിന്ദുക്കള്‍ തീരുമാനിക്കട്ടെ- എന്നാണ് ബി.ജെ.പി നേതാവും കര്‍കല എം.എല്‍.എയുമായ സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. കര്‍ണാടക മന്ത്രി ബി രാമനാഥ് റായിക്കെതിരെ ബന്ത്്വല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജേഷിനു വേണ്ടിയുള്ള പ്രചാരണത്തിനിടെയാണ് എം.എല്‍.എയുടെ വിവാദ പ്രസംഗം. വര്‍ഗീയപരമായ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കുമെന്ന് ബന്ത്വല്‍ എം.എല്‍.എ രാമനാഥ് റായ് പറഞ്ഞു.

ആറു തവണ ബന്ത്വലില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ താന്‍ ജയിച്ചത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ ഇനി ആര് ജയിക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. അല്ലാഹുവിനെയാണോ നിങ്ങള്‍ വീണ്ടും വീണ്ടും തെരഞ്ഞെടുക്കാന്‍ പോകുന്നത് അതോ രാമനെ സ്നേഹിക്കുന്നവരേയോ? ഇവിടെ പ്രശ്നം കോണ്‍ഗ്രസും ബിജെപിയും തമ്മില്ല- സുനില്‍ കുമാര്‍ പറഞ്ഞു. ഈ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഇത്തരം വിഷയങ്ങളല്ല വികസനമാണ് തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഉന്നയിക്കേണ്ടതെന്നും ബി.ജെ.പി എല്ലായ്പ്പോഴും തീവ്രവാദികള്‍ക്ക് വഴിയൊരുക്കി നല്‍കുകയാണ് ചെയ്യുന്നതെന്നും രാമനാഥ് റായ് പ്രതികരിച്ചു. ഈശ്വരനും അല്ലാഹുവും എല്ലാം ഒന്നാണെന്ന മഹാത്മാഗാന്ധിയുടെ പാഠത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ മതപരമായ ഇടപെടലുകളുണ്ടാകരുതെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇത്തരം പ്രസ്താവനകള്‍ കൊണ്ട് എന്താണ് അവര്‍ അര്‍ത്ഥമാക്കുന്നത്- അദ്ദേഹം ചോദിച്ചു. 

Latest News