കൊച്ചി- കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കൊച്ചിയില്‍ ഫ് ളാറ്റില്‍ തടങ്കലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് അടക്കം അഞ്ച് പ്രതികള്‍ക്കെതിരെ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രതികള്‍ക്കെതിരെ ബലാത്സംഗം, അനധികൃതമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, വഞ്ചന, ഭീഷണി, മാരകായുധമുപയോഗിച്ച് ദേഹോപദ്രവമേല്‍പിക്കല്‍, തെളിവ് നശിപ്പിക്കല്‍, കുറ്റകൃത്യത്തിന് ശേഷം ഒളിവില്‍ പോകാന്‍ മറ്റു പ്രതികളെ സഹായിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്.
യുവതിയുടെ പരാതിയില്‍ കഴിഞ്ഞ ജൂണ്‍ 10 നാണ് പോലിസ് മാര്‍ട്ടിന്‍ ജോസഫിനെ അറസ്റ്റു ചെയ്തത്.തൃശൂര്‍ വനമേഖലയില്‍ പേരാമംഗലം അയ്യന്‍ കുന്ന് എന്ന് സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്ന മാര്‍ട്ടിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് പോലിസ്,എറണാകുളം സെന്‍ട്രല്‍ പോലിസ് എന്നിവരുടെ നേതൃത്വത്തില്‍ തൃശൂര്‍, കൊച്ചി സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഷാഡോ പോലിസ് ഉള്‍പ്പെടെയുള്ള വന്‍ പോലിസ് സംഘവും 300 ഓളം വരുന്ന നാട്ടുകാരും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റു ചെയ്തത്.
എറണാകുളം മറൈന്‍ഡ്രൈവിലെ ഫഌറ്റിലാണ് കണ്ണൂര്‍ സ്വദേശിനിയായ 27കാരിയെ 22 ദിവസം തടങ്കലില്‍ വെച്ച് ലൈംഗികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു. ഇതിനിടെ യുവതിയെ മറൈന്‍ഡ്രൈവിലെ ഫഌറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗികമായി പീഡിപ്പിച്ചു.യുവതിയില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുക്കുകയും ചെയ്തു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി ഫ് ളാറ്റിന് പുറത്ത് പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താല്‍ വീഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞ് പീഡനം തുടര്‍ന്നു. ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണ് വെട്ടിച്ച് യുവതി രക്ഷപ്പെട്ടു. യുവതി നല്‍കിയ പരാതിയില്‍ ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പോലിസ് എഫ്ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറപ്പെടുവിക്കുകയും എല്ലാ വിമാനത്താവളങ്ങളില്‍ വിവരം നല്‍കുകയും ചെയ്തിരുന്നു.ഇതിനിടയില്‍ പ്രതി മാര്‍ട്ടിന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയ സമീപിച്ചിരുന്നു.ഇതിനിടയില്‍ പെണ്‍കുട്ടി ഏറ്റുവാങ്ങിയ ക്രൂരമായ പീഡനത്തിന്റെ ദൃശ്യങ്ങളും പുറത്തുന്ന വന്നിരുന്നു.തുടര്‍ന്ന് ഏതു വിധേനയും പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമത്തിലായിരുന്ന പോലിസ് മൂന്നു ദിവസം നീണ്ടു നിന്ന അധ്വാനത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
മാര്‍ട്ടിന് എതിരെ മറ്റൊരു സ്ത്രീ കൂടി പരാതി നല്‍കിയിരുന്നു. രാത്രി ഫഌറ്റില്‍ അതിക്രമിച്ച് കയറി മാര്‍ട്ടിന്‍ ജോസഫ് മര്‍ദ്ദിച്ചെന്നായിരുന്നു ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവതിയുടെ പരാതി. ഈ കേസുമായി ബന്ധപ്പെട്ട് സ്ത്രീത്വത്തെ അപമാനിക്കല്‍, ഭവന ഭേദനം, മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും മാര്‍ട്ടിന് എതിരെ ചുമത്തിയിരുന്നു.