Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചെങ്ങന്നൂരിൽ ഇടതു സ്ഥാനാർഥി മഞ്ജു വാര്യർ?

മഞ്ജു വാര്യർ


ആലപ്പുഴ- ആറു മാസത്തിനകം നടക്കേണ്ട ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനായി ഇടതു-വലതു-ബി.ജെ.പി മുന്നണികൾ ഒരുക്കം തുടങ്ങി. 
യു.ഡി.എഫിന്റെ കുത്തക സീറ്റായിരുന്ന ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയ കെ.കെ രാമചന്ദ്രൻ നായരുടെ നിര്യാണത്തെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. 
ഇത്തവണ ഇരുമുന്നണികൾക്കും ചെങ്ങന്നൂരിൽ പ്രസ്റ്റീജ് പോരാട്ടമാണ്. കെ.കെ.ആർ പിടിച്ചെടുത്ത മണ്ഡലം നിലനിർത്തുക എന്നതിലുപരി സി.പി.എമ്മിന് ഒന്നര വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലായി എഴുതപ്പെടണം. യു.ഡി.എഫിനാകട്ടെ യുവതുർക്കി പി.സി വിഷ്ണുനാഥിന്റെ കഴിഞ്ഞ തവണത്തെ പരാജയത്തിന് മധുര പ്രതികാരം വീട്ടലുമാകണം. വിഷ്ണുനാഥ് തന്നെയാകും ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് സ്ഥാനാർഥി എന്നുറപ്പാണ്. 
വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാൻ പോലുമാവാത്ത സി.പി.എം പലരേയും പരിഗണിക്കുന്നുണ്ടെങ്കിലും നടി മഞ്ജു വാര്യരുടെ പേരിനാണ് മുൻതൂക്കം. മഞ്ജുവുമായി പാർട്ടി നേതൃത്വത്തിലെ ഏതാനും പേർ ചർച്ച നടത്തിയെന്നാണ് അിറയുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രണ്ടു തവണ ഇതിനായി മഞ്ജുവിനെ കണ്ടത്രേ. എന്നാൽ നടിയുടെ ഭാഗത്തുനിന്ന് അനുകൂല മറുപടി ഉണ്ടായിട്ടില്ലെന്നാണ് സൂചന. സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ പരിവേഷവും സാമൂഹിക വിഷയങ്ങളിലെ മഞ്ജുവിന്റെ ഇടപെടലും നിലപാടുകളുമാണ് സി.പി.എമ്മിനെ മഞ്ജുവുമായി അടുപ്പിക്കുന്നത്. മലയാളത്തിലെ മെഗാ താരത്തിന്റെ സാന്നിധ്യത്തിലും മഞ്ജുവിനോട് സി.പി.എം നേതൃത്വം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. 
കഴിഞ്ഞ തവണ പരാജയപ്പെട്ട വിഷ്ണുനാഥ് ഇതിനിടെ മണ്ഡലത്തിലുടനനീളം വിവിധ പരിപാടികളിൽ പങ്കെടുത്തുവരികയാണ്. 
മണ്ഡലത്തിന്റെ സ്വഭാവം അറിയാവുന്ന വിഷ്ണുനാഥിന് കോൺഗ്രസിലെ എ വിഭാഗത്തിന്റെ കരുത്തുറ്റ പിന്തുണയുണ്ട്. രമേശ് ചെന്നിത്തല, എം.എം. ഹസൻ തുടങ്ങിയ നിലവിലെ നേതൃത്വവുമായും വിഷ്ണുവിന് നല്ല ബന്ധമുണ്ട്. ഇതൊക്കെ അദ്ദേഹത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. മുൻ എം.എൽ.എ ശോഭനാ ജോർജ് കഴിഞ്ഞ തവണ യു.ഡി.എഫ് റിബലായി മൽസരിച്ചിരുന്നു. ഇതും ബി.ജെ.പി സ്ഥാനാർഥി പി.എസ് ശ്രീധരൻ പിള്ള വൻതോതിൽ വോട്ടു പിടിച്ചതുമാണ് യു.ഡി.എഫിന്റെ തോൽവിക്ക് കാരണമായതെന്നാണ് വിലയിരുത്തൽ. 1991 നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ തവണ മാത്രമാണ് ഇവിടെ കോൺഗ്രസ് പരാജയപ്പെട്ടത്.
ഇത്തവണ ശോഭനയെ കോൺഗ്രസിന്റെ മുഖ്യ പ്രചാരകയാക്കി മൽസര രംഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങളാകും നടത്തുക. കഴിഞ്ഞ തവണ വിഷ്ണുനാഥ് പരാജയപ്പെട്ടത് 7983 വോട്ടിനാണ്. ശോഭനാ ജോർജ് 3966 വോട്ട് പിടിച്ചിരുന്നു. 
2016 ൽ 42,600 വോട്ടു നേടിയ ബി.ജെ.പി ഇത്തവണ അരയും തലയും മുറുക്കി രംഗത്തുണ്ടാകും. പ്രധാനമന്ത്രിയുടെ പ്രതിഛായ മുതലാക്കി വോട്ടു പിടിക്കാനുള്ള തന്ത്രത്തിനാകും മുൻഗണന നൽകുക. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.എസ്. ശ്രീധരൻ പിള്ളയ്ക്കു പുറമെ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ജില്ലാ പ്രസിഡന്റ് കെ. സോമൻ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. ഇടതുമുന്നണി മഞ്ജു വാര്യരെ പരിഗണിക്കുകയാണെങ്കിൽ ബി.ജെ.പിയും താരങ്ങളെ നോക്കണമെന്ന അഭിപ്രായം പ്രാദേശിക നേതൃത്വം മുന്നോട്ടു വെച്ചിട്ടുണ്ടത്രേ.
ചെങ്ങന്നൂരിലെ സ്ഥാനാർഥി നിർണയത്തിൽ മത, സാമുദായിക സംഘടനകളുടെ സ്വാധീനം പരസ്യമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ പോലും അത്തരത്തിലേ ചിന്തിക്കൂ. ചെങ്ങന്നൂരെന്ന് കേൾക്കുമ്പോൾ തന്നെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമെന്നാണ് മറ്റ് പ്രദേശങ്ങളിലുള്ളവർ കരുതുക. എന്നാൽ ക്രിസ്ത്യൻ സമൂഹത്തിനൊപ്പം തന്നെ നായർ-ഈഴവ സമുദായങ്ങളും ഇവിടെ പ്രബലമാണ്. 
ചെങ്ങന്നൂർ നഗരസഭയ്ക്കു പുറമെ ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെൺമണി, ചെന്നിത്തല, തൃപ്പെരുന്തുറ എന്നീ പഞ്ചായത്ത് പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ചെങ്ങന്നൂർ മണ്ഡലം. പഞ്ചായത്തുകളിലധികവും ഇടതു ഭരണത്തിലാണ്. 1,91,291 വോട്ടർമാരുള്ള ചെങ്ങന്നൂരിൽ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 

Latest News