Sorry, you need to enable JavaScript to visit this website.

വിദേശ സഹായം നിലയ്ക്കുന്നു; അഫ്ഗാൻ  ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്

കാബൂൾ:-അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ വിദേശ സാമ്പത്തിക സഹായം നിലയ്ക്കുന്നു. അഫ്ഗാൻ എക്കോണമിയുടെ പകുതിയും വിദേശ സഹായമാണ്. അതുകൊണ്ടു തന്നെ വിദേശ സഹായം പെട്ടെന്ന് നിലച്ചാൽ രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. താലിബാൻ ഭരണകൂടത്തെ അഫ്ഗാന്റെ ഔദ്യോഗിക സർക്കാറായി അന്താരാഷ്ട്ര രാജ്യങ്ങൾ അംഗീകരിച്ചെങ്കിൽ മാത്രമേ വിദേശസഹായം ലഭ്യമാകൂ. ചൈന, റഷ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതുവരെ താലിബാനെ അംഗീകരിച്ചത്. സാമ്പത്തിക പ്രതിസന്ധി അഫ്ഗാൻ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. അഫ്ഗാന്റെ ഔദ്യോഗിക നാണയമായ അഫ്ഗാനിയുടെ മൂല്യം കഴിഞ്ഞ ദിവസം കൂപ്പുകുത്തി. രാജ്യത്ത് വൻ വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് സെൻട്രൽ ബാങ്ക് ഗവർണർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 20 വർഷത്തിൽ ഒരു ട്രില്ല്യൺ ഡോളറാണ് അമേരിക്ക അഫ്ഗാനിൽ ചെലവാക്കിയത്. അന്താരാഷ്ട്ര റിസർവിലുള്ള 9.4 ബില്ല്യൺ ഡോളറും അഫ്ഗാന് ഉപയോഗിക്കാനാകില്ല. അടിയന്തര സഹായമായി ഐഎംഎഫ് നൽകാനികുന്ന 400 മില്ല്യൺ ഡോളറും റദ്ദാക്കി. അഫ്ഗാനിലെ 90 ശതമാനം ആളുകളും പ്രതിദിനം രണ്ട് ഡോളറിൽ താഴെ വരുമാനമുള്ളവരാണ്. 2020ലെ ജനീവ കരാർ പ്രകാരം അന്താരാഷ്ട്ര സഹായമായി 12 ബില്ല്യൺ ഡോളർ വരുന്ന നാല് വർഷത്തിൽ അഫ്ഗാന് ലഭ്യമാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, താലിബാനെ അംഗീകരിക്കാത്ത പക്ഷം ഈ തുക ലഭിക്കില്ല. ചൈനയാണ് സാമ്പത്തിക സഹായത്തിനായി താലിബാൻ ഉറ്റുനോക്കുന്ന രാജ്യം. എന്നാൽ, സാമ്പത്തിക സഹായത്തിന്റെ കാര്യത്തിൽ ചൈന ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല.

 


 

Latest News