യു.എസ് സൈനികർക്ക് മാതാവ് എറിഞ്ഞുകൊടുത്ത കുഞ്ഞിനെ തിരികെ നൽകി

കാബൂൾ (അഫ്ഗാനിസ്ഥൻ)- കാബൂൾ വിമാനത്താവളത്തിനു സമീപമുള്ള മുള്ളുവേലിക്കു മുകളിലൂടെ  അമേരിക്കൻ സൈന്യത്തിന് കൈമാറിയ കുഞ്ഞിനെ തിരികെ നൽകി. കുഞ്ഞിനെ യു.എസ്. സൈന്യത്തിനു എറിഞ്ഞു കൊടുക്കുന്ന മാതാപിതാക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അസുഖ ബാധിതനായ കുഞ്ഞിനെ ചികിത്സക്ക് വേണ്ടിയാണ് സൈന്യത്തിന് കൈമാറിയതെന്നും ചികിത്സക്ക് ശേഷം കൈമാറിയെന്നും സൈന്യം വ്യക്തമാക്കി. കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളെ തിരിച്ചേൽപ്പിച്ചതായി യു.എസ്. സേന സ്ഥിരീകരിച്ചു. രാജ്യം വിടുന്നതിനായി കാബൂൾ വിമാനത്താവളത്തിൽ എത്തിയ കുടുംബമാണ് കുഞ്ഞിനെ സൈനികർക്ക് എറിഞ്ഞു കൊടുത്തത്. കുഞ്ഞ് അച്ഛന്റെ അടുത്ത് എത്തിയതായി യു.എസ്. പ്രതിരോധ മന്ത്രാലയം അറിയിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. കുഞ്ഞ് സുരക്ഷിതനായി ഇരിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. കുഞ്ഞിന് ഉടൻ തന്നെ ചികിത്സ ആവശ്യമായി വന്നുവെന്ന് പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. വിമാനത്താവളത്തിന് അടുത്തുള്ള നോർവീജിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. 

കുട്ടിയെ കാബൂൾ വിമാനത്താവളത്തിനു സമീപത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയതായി യു.എസ്. സേന വക്താവ് മേജർ ജിം സ്‌റ്റെൻഗർ പ്രസ്താവനയിൽ അറിയിച്ചു. താലിബാനിൽനിന്നു രക്ഷനേടുന്നതായി അഫ്ഗാനിൽനിന്നുള്ള മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തിനു ചുറ്റുമുള്ള മുള്ളുവേലിക്കപ്പുറത്തേക്ക് അവരെ എറിഞ്ഞു കൊടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
 

Latest News