Sorry, you need to enable JavaScript to visit this website.

ചെങ്കോട്ടയിലും ചെങ്കൊടി പാറും; പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും! പരിഹാസവുമായി ജയശങ്കർ

കൊച്ചി- ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസുമായി സഖ്യം ആവശ്യമില്ലെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനത്തെ പരിഹസിച്ച് രാഷ്്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. പ്രകാശ് കാരാട്ടിനെ രൂക്ഷമായി വിമർശിച്ചാണ് ജയശങ്കറിന്റെ പോസ്റ്റ്. ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്:

ഹർദിക്, അൽപേഷ്, ജിഗ്‌നേഷ് ത്രയത്തിന്റെ പിന്തുണയോടെ ഗുജറാത്തിൽ രാഹുൽഗാന്ധി നടത്തിയ പടയോട്ടം, സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തെ തെല്ലും ആവേശം കൊളളിച്ചില്ല. കോൺഗ്രസുമായി ഒരു ബന്ധവും പുലബന്ധവും വേണ്ടാ എന്ന നിലപാട് പാർട്ടി ആവർത്തിച്ചുറപ്പിച്ചു.
കോൺഗ്രസുമായി ചേർന്ന് വർഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോല്പിക്കണം എന്നൊരു രാഷ്ട്രീയ രേഖ, ബംഗാൾ സഖാക്കളുടെ പിന്തുണയോടെ ജനറൽ സെക്രട്ടറി അവതരിപ്പിച്ചതാണ്. ത്രിപുരയിലെ ഭരണം നിലനിർത്താൻ അഹിംസ പാർട്ടിയുടെ പിന്തുണ അനിവാര്യമാണെന്നും പറഞ്ഞുനോക്കി. അതൊന്നും വിലപ്പോയില്ല. 31നെതിരെ 55വോട്ടുകൾക്ക് യെച്ചൂരി ലൈൻ തളളപ്പെട്ടു.
ത്രിപുരയല്ല കേരളവും പോയാലും പരിപാടിയിൽ വിട്ടുവീഴ്ച പാടില്ല എന്നാണ് കാരാട്ട്പിണറായി ലൈൻ. കോൺഗ്രസിന്റെ വിപരീത പദമാണ് കമ്മ്യൂണിസ്റ്റ്. അധികാരമല്ല ആദർശമാണ് നമുക്ക് പ്രധാനം. കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിർക്കണം, ഒരുമിച്ച് എതിർത്തു തോല്പിക്കണം. അതിനു പുരോഗമന മതേതര ബദൽ ഉയർന്നു വരണം.
ഹർദിക് പട്ടേലല്ല, പ്രകാശ് കാരാട്ട്. എഡിൻബറോയിൽ പോയി കമ്മ്യൂണിസം പഠിച്ചയാളാണ്. രാഹുൽ ഗാന്ധിയ്ക്കു വിടുപണി ചെയ്യാൻ സഖാവിനെ കിട്ടില്ല.
നരേന്ദ്രമോഡിയേക്കാൾ, രാഹുൽഗാന്ധിയേക്കാൾ പഠിപ്പും പാസുമുണ്ട് കാരാട്ടിന്. തറവാടിയാണ്. ജനപിന്തുണയും കുറവല്ല. ഏതുനിലയ്ക്കും പുരോഗമന മതേതര സഖ്യത്തെ നയിക്കാൻ യോഗ്യൻ. ഇനി, 2019ൽ ബിജെപിക്കു ഭൂരിപക്ഷം കിട്ടിയാലും പേടിക്കാനില്ല. ജനകീയ ചൈന നമ്മെ കൈവിടില്ല. സഖാവ് കിം ജോങ് ഉൻ ആണവായുധം തന്നും സഹായിക്കും.
ചെങ്കോട്ടയിലും ചെങ്കൊടി പാറും;
പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും!
 

Latest News