പണം വാങ്ങിയിട്ടും വിസ നല്‍കിയില്ല, ജീവനക്കാരനെ റാഞ്ചിയ പ്രതി പിടിയില്‍

അങ്കമാലി- വിദേശത്ത് ജോലി കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം വിസ കൊടുക്കാത്തതിന്റെ പേരില്‍ സ്ഥാപനത്തിന്റെ ജീവനക്കാരനെ തട്ടികൊണ്ടു പോയ സംഭവത്തില്‍ ഒരാളെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പ്രതികള്‍ക്കു വേണ്ടി പോലീസ് ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചു. ചാലക്കുടി മേലുര്‍ സ്വദേശി തങ്കച്ചനാണ് അങ്കമാലി പോലീസിന്റെ പിടിയിലായത്.
കൊച്ചി വളഞ്ഞമ്പലം സ്‌കൈലിംഗ്‌സ് സ്ഥാപനത്തിലെ ഉണ്ണികൃഷ്ണനെയാണ്
ഇയാള്‍ ഉള്‍പ്പെട്ട സംഘം തട്ടികൊണ്ട് പോയത്. നാല് പേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരെ ഉടന്‍ പിടികൂടുവാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അങ്കമാലി ഇന്‍കെല്‍ പാര്‍ക്കില്‍ സ്ഥാപനത്തിന്റെ  ഇന്റര്‍വ്യൂ നടക്കുന്നതിനിടെയായിരുന്നു സംഭവം. സ്ഥാപനം വഴി വിദേശത്തേക്ക് പോകാനാകാതെ പണം നഷ്ടപ്പെട്ടവരാണ് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.
തട്ടികൊണ്ട് പോകാനുപയോഗിച്ച ക്വാളിസ് വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Latest News