Sorry, you need to enable JavaScript to visit this website.

മോഡിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു 

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജനപ്രീതിയില്‍ ഒരു വര്‍ഷത്തിനിടെ 42 ശതമാനം ഇടിവുണ്ടായതായി 'ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷന്‍' സര്‍വേ.2020 ഓഗസ്റ്റില്‍ 66 ശതമാനം പേരും 2021 ജനുവരിയില്‍ 38 ശതമാനം പേരും അടുത്ത പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ നരേന്ദ്രമോദിയാണെന്ന് അഭിപ്രായപ്പെട്ടെങ്കില്‍ ഈവര്‍ഷം ഓഗസ്റ്റില്‍ ഇത് 24 ശതമാനമായി കുറഞ്ഞു. എങ്കിലും മോഡിതന്നെയാണ് ഇപ്പോഴും ജനപ്രീതിയുടെ കാര്യത്തില്‍ മുന്നില്‍. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രണ്ടാമത്.
11 ശതമാനം പേര്‍ അടുത്തതവണ യോഗി പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. 10 ശതമാനം പേര്‍ രാഹുല്‍ഗാന്ധിക്കൊപ്പമാണ്. 2020 ഓഗസ്റ്റില്‍ മൂന്നുശതമാനമായിരുന്നു. അരവിന്ദ് കെജ്രിവാളിനെയും മമതാ ബാനര്‍ജിയെയും എട്ടുശതമാനം പേര്‍ വീതവും പിന്തുണയ്ക്കുന്നു. അമിത് ഷായ്ക്കുപിന്നില്‍ ഏഴുശതമാനവും സോണിയയ്ക്കും പ്രിയങ്കയ്ക്കും പിന്നില്‍ നാലുശതമാനവും പേരുണ്ട്.
രാജ്യത്തെ ഇതുവരെയുള്ള പ്രധാനമന്ത്രിമാരില്‍ ഏറ്റവുംമികച്ചത് നരേന്ദ്രമോഡിയാണെന്നാണ് 27 ശതമാനം പേര്‍ കരുതുന്നത്. 19 ശതമാനം വോട്ടോടെ വാജ്പേയിക്കാണ് രണ്ടാം സ്ഥാനം. ജവാഹര്‍ലാല്‍ നെഹ്രുവിനെ എട്ടു ശതമാനം പേരും രാജീവ് ഗാന്ധിയെ ഏഴു ശതമാനം പേരും മന്‍മോഹന്‍ സിങ്ങിനെ 11 ശതമാനം പേരും ഇന്ദിരാഗാന്ധിയെ 14 ശതമാനം പേരും മികച്ചതായി കാണുന്നു.
പ്രതിപക്ഷത്തിന്റെ കാര്യത്തില്‍ 17 ശതമാനം പേര്‍ മാത്രമാണ് രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയുമെന്ന് കരുതുന്നത്. 14 ശതമാനം പേര്‍ മന്‍മോഹനിലാണ് ഈ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്.

Latest News