തിരുവനന്തപുരം- ബി.ജെ.പിക്ക് രാജ്യം നല്‍കുന്ന പിന്തുണയാണ് സി.പി.എമ്മിന് വീണ്ടുവിചാരം നല്‍കിയതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പാർട്ടി ഓഫീസുകളിൽ ദേശീയപതാക ഉയർത്തിയ സി.പി.എം നടപടിയിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ദേശീയഗാനവും ദേശീയ പതാകയുമടക്കം ഇന്ത്യൻ ദേശീയതയെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചിഹ്നമായി ചിത്രീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വീണ്ടുവിചാരം ഉണ്ടായിരിക്കുന്നു. ഈ വീണ്ടുവിചാരം അവർക്ക് നൽകിയത് ഭാരതീയ ജനത പാർട്ടിക്ക് ഈ രാജ്യം നൽകുന്ന പിന്തുണയാണ്. സ്വതന്ത്ര ഇന്ത്യയിൽ അധികാരം പിടിക്കാൻ ചരിത്രത്തെ വളച്ചൊടിച്ചവരാണ് 75 വർഷത്തെ കറുത്ത അധ്യായം മായ്ക്കാൻ ഇപ്പോൾ ശ്രമിക്കുന്നത്. പതാക ഉയർത്തിയാൽ മാത്രം ഇന്ത്യൻ ദേശീയതയോടും ഭൂരിപക്ഷ സമുദായത്തോടുമുള്ള കമ്മ്യൂണിസ്റ്റുകളുടെ വിരോധം ഇല്ലാതാവില്ലെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ദേശീയഗാനവും ദേശീയ പതാകയുമടക്കം ഇന്ത്യൻ ദേശീയതയെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചിഹ്നമായി ചിത്രീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വീണ്ടുവിചാരം ഉണ്ടായിരിക്കുന്നു. സ്വാതന്ത്ര്യ പുലരിയിൽ ചെങ്കൊടിയും കരിങ്കൊടിയും ഉയർത്തി സ്വാതന്ത്ര്യത്തെ തള്ളിപ്പറഞ്ഞവർക്ക് 75ാം വർഷത്തിൽ വീണ്ടു വിചാരമുണ്ടായിരിക്കുന്നു. ഈ വീണ്ടുവിചാരം അവർക്ക് നൽകിയത് ഭാരതീയ ജനത പാർട്ടിക്ക് ഈ രാജ്യം നൽകുന്ന പിന്തുണയാണ്.
സ്വാതന്ത്ര്യസമര കാലം മുതൽ വിദേശികൾക്ക് രാജ്യത്തെ ഒറ്റു കൊടുത്തവരാണ് കമ്മ്യൂണിസ്റ്റുകൾ. ബ്രിട്ടീഷുകാരന് വിടുപണി ചെയ്ത് ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവർ സംഘപരിവാറിനെ ദേശസ്നേഹം പഠിപ്പിക്കുന്ന പരിഹാസ്യമായ നിലപാടും ഇക്കാലമത്രയും കണ്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം ബ്രിട്ടീഷ് സർക്കാർ നീക്കിയതെങ്ങനെയെന്ന് പാർട്ടി സ്റ്റഡി ക്ലാസുകളിൽ പഠിപ്പിക്കണം.
സ്വതന്ത്ര ഇന്ത്യയിൽ അധികാരം പിടിക്കാൻ ചരിത്രത്തെ വളച്ചൊടിച്ചവരാണ് 75 വർഷത്തെ കറുത്ത അധ്യായം മായ്ക്കാൻ ഇപ്പോൾ ശ്രമിക്കുന്നത്. ഹിന്ദുവും ഹൈന്ദവ ദേശീയതയും ഭീഷണിയെന്ന പ്രചാരണത്തിലൂടെ ഇന്നും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം കമ്മ്യൂണിസ്റ്റ് പാർട്ടി തുടരുന്നു. പതാക ഉയർത്തിയാൽ മാത്രം ഇന്ത്യൻ ദേശീയതയോടും ഭൂരിപക്ഷ സമുദായത്തോടുമുള്ള കമ്മ്യൂണിസ്റ്റുകളുടെ വിരോധം ഇല്ലാതാവില്ല.






