കൊൽക്കത്ത- സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ പ്രകാശ് കാരാട്ടിന്റെ രേഖ അംഗീകരിച്ചത് ആരുടെയോ പരാജയമോ വിജയമോ അല്ലെന്ന് സി.പിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിയെ മുഖ്യശത്രുവായി കണ്ടുള്ള രേഖക്കാണ് അംഗീകാരം നൽകിയതെന്നും ഇതിൽ ആർക്കും വിജയം അവകാശപ്പെടാനില്ലെന്നും യെച്ചൂരി വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് അന്തിമ തീരുമാനം നൽകേണ്ടത് പാർട്ടി കോൺഗ്രസാണെന്നും യെച്ചൂരി പറഞ്ഞു. ബി.ജെ.പിയെ മുഖ്യശത്രുവായി കണ്ടുള്ള കരട് പ്രമേയത്തിനാണ് സി.സി അംഗീകാരം നൽകിയത്.
അതേസമയം, പാർട്ടിയും സി.സിയും ആവശ്യപ്പെടുന്നത് കൊണ്ടാണ് താൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതെന്ന് വ്യക്തമാക്കിയ യെച്ചൂരി താൻ രാജിവെക്കുമെന്ന വാർത്ത തള്ളിക്കളയാനും തയ്യാറായില്ല. തെരഞ്ഞെടുപ്പ് സംബന്ധിച്ച് അതാത് സമയത്ത് തീരുമാനമെടുക്കും. നിലവിൽ സി.സി തീരുമാനത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടി കോൺഗ്രസാണെന്നും യെച്ചൂരി വ്യക്തമാക്കി.
കേന്ദ്ര കമ്മിറ്റിയുടെ കരട് രേഖ അന്തിമമല്ലെന്നും പാർട്ടി കോൺഗ്രസാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും യെച്ചൂരി ആവർത്തിച്ചു. ബി.ജെ.പിയെ മുഖ്യശത്രുവായി കണ്ടും കോൺഗ്രസ് അടക്കമുള്ള പാർട്ടികളുമായി സഖ്യമുണ്ടാക്കാമെന്ന തന്റെ ലൈനും പാർട്ടി കോൺഗ്രസിലെത്തിച്ച് വിജയിപ്പിക്കാനാണ് യെച്ചൂരിയുടെ തീരുമാനം. പാർട്ടി കോൺഗ്രസിന് മുമ്പ് ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ത്രിപുര തെരഞ്ഞെടുപ്പ് ഫലവും കോൺഗ്രസ് ബന്ധം സംബന്ധിച്ച് നിർണായകമായിരിക്കും.