Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാര്‍ട്ടി ഓഫീസില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിപ്പിച്ചു;  വിവാദത്തില്‍ വിശദീകരണം നല്‍കി സിപിഐ

കണ്ണൂര്‍- അത്തം നാളില്‍ കണ്ണൂരില്‍ സി.പി. ഐ നേതാവ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസ് വേദിയാക്കിയത് സോഷ്യല്‍ മീഡിയയില്‍ചൂടേറിയ ചര്‍ച്ചയായി മാറി. സി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് അക്ഷരം കുറിക്കല്‍ ചടങ്ങ് നടന്നത്. മലയാളികള്‍ അത്തപൂക്കളമിട്ട് ഓണത്തെ വരവേല്‍ക്കുന്ന ദിവസം രാവിലെയാണ് സി പി.ഐ നേതാവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ജില്ലയിലെ മുഖ്യപ്രഭാഷകനുമായ വി.കെ.സുരേഷ് ബാബു പാര്‍ട്ടി പ്രവര്‍ത്തകരുടെ രണ്ടു കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിപ്പിച്ചത്.
തളികയില്‍ നിറച്ച അരിയില്‍ ആചാര്യനെന്നപോലെ കമ്യൂണിസ്റ്റ് നേതാവ് ചമ്രം പടഞ്ഞിരുന്ന് കുരുന്നുകളുടെ വിരല്‍ പിടിച്ച് ആദ്യാക്ഷരമെഴുതിക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐഎസ്എഫ് സ്ഥാപക ദിനമായ ഓഗസ്റ്റ് 12 എന്ന നിലയിലാണ് ഈ ദിനം ആദ്യാക്ഷര ചടങ്ങിന് തെരഞ്ഞെടുത്തതെന്നാണ് സിപിഐ ജില്ലാ നേതൃത്വം നല്‍കുന്ന വിശദീകരണം. പഴയങ്ങാടി താവത്തെ കെ.വി.രമേശന്റെയും വി.വി.രജനിയുടെയും മകള്‍ കെ.വി.അനിക,പാര്‍ട്ടി ഗ്രാമമായ മൊറാഴയിലെ പണ്ണേരി വി.വി.രാജേഷിന്റെയും കെ.വി ജിനയുടെയും മകള്‍ വി.പി. ആത്മികയുമാണ് സിപിഐ ജില്ലാ ഓഫീസില്‍ ആദ്യാക്ഷരം കുറിക്കാനെത്തിയത്.
പാര്‍ട്ടി സാംസ്‌കാരിക സംഘടനയായ യുവാകലാസാഹിതിയുടെ വേദികളിലും എല്‍ഡിഎഫ് പൊതുപരിപാടികളിലും മുഖ്യപ്രഭാഷകരനായി തിളങ്ങുന്ന നേതാവാണ് സുരേഷ്ബാബു. ലളിതമായും രസകരമായും പാഠങ്ങള്‍ കുട്ടികളെ ചൊല്ലി പഠിപ്പിക്കുന്ന പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹത്തിന് പുരാണങ്ങളിലും പ്രാഗത്ഭ്യമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തങ്ങളുടെ മക്കളെ എഴുത്തിനിരുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകരായ രക്ഷിതാക്കള്‍ ഇദ്ദേഹത്തെ സമീപിച്ചതെന്നാണ് സൂചന. എന്നാല്‍ ഇന്ത്യയിലെ ആദ്യത്തെ വിദ്യാര്‍ത്ഥി പ്രസ്ഥാനം പിറന്ന ദിവസം അറിവിന്റെ ലോകത്ത് കുട്ടികളെ കൈപിടിച്ചുയര്‍ത്താന്‍ നടത്തിയ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ചിലര്‍ വിവാദമാക്കുകയാണെന്ന് വി.കെ സുരേഷ്ബാബു പ്രതികരിച്ചു. ഈ വിഷയം സ്വാഭാവികമാണെന്നും ഒരു പ്രത്യേക ദിവസം മാത്രം നടത്തുന്ന ചടങ്ങിനെ ഇതിലൂടെ പൊളിച്ചെഴുതിയിരിക്കുകയാണെന്നും സി.പി. ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍ പ്രതികരിച്ചു. കുട്ടികളെ അക്ഷരമെഴുതിക്കാന്‍ താല്‍പര്യമുള്ള ആര്‍ക്കു വേണമെങ്കിലും സി.പി. ഐ ഓഫിസിലേക്ക് വരാമെന്നും അതിനെ വിവാദമാക്കേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടി.
 

Latest News